അപകടങ്ങളൊന്നും ഗുരുതരമായിരുന്നില്ലെന്നും ആര്‍ക്കും സാരമായി പരിക്കേറ്റിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പ്രതികൂല കാലാവസ്ഥയില്‍ വാഹനങ്ങള്‍ വേഗത കുറയ്ക്കണം. പരസ്‍പരം സുരക്ഷിതമായ അകലം പാലിക്കണമെന്നും ദുബായ് പൊലീസ് കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ ഡയറക്ടര്‍ കേണല്‍ തുര്‍ക്കി ബിന്‍ ഫാരിസ് പറഞ്ഞു. 

ദുബായ്: ഇന്നലെയും ഇന്നുമുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ദുബായില്‍ 110 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ദുബായ് പൊലീസ് അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ വ്യാഴാഴ്ചച രാവിലെ 10 മണി വരെ പൊലീസ് സഹായം തേടിയുള്ള 3385 ഫോണ്‍ കോളുകളാണ് ദുബായ് പൊലീസിന്റെ കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്ററില്‍ ലഭിച്ചത്.

അപകടങ്ങളൊന്നും ഗുരുതരമായിരുന്നില്ലെന്നും ആര്‍ക്കും സാരമായി പരിക്കേറ്റിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പ്രതികൂല കാലാവസ്ഥയില്‍ വാഹനങ്ങള്‍ വേഗത കുറയ്ക്കണം. പരസ്‍പരം സുരക്ഷിതമായ അകലം പാലിക്കണമെന്നും ദുബായ് പൊലീസ് കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ ഡയറക്ടര്‍ കേണല്‍ തുര്‍ക്കി ബിന്‍ ഫാരിസ് പറഞ്ഞു. പോകാനുദ്ദേശിക്കുന്ന വഴിയുടെ അവസ്ഥ നേരത്തെ മനസിലാക്കണം. വേഗത കുറച്ച് വാഹനം ഓടിക്കേണ്ടിവരുമെന്നുള്ളതിനാല്‍ യാത്രയ്ക്ക് കൂടുതല്‍ സമയം കണക്കാക്കണം. ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ പര്‍വത പ്രദേശങ്ങളിലടക്കം ആവശ്യമെങ്കില്‍ പെട്ടെന്ന് ഇടപെടാന്‍ തക്ക സംവിധാനങ്ങള്‍ പൊലീസ് ഒരുക്കിയിട്ടുണ്ട്. സ്ഥിരമായി വെള്ളപ്പൊക്കമുണ്ടാകുന്ന പ്രദേശങ്ങളിലും പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കി. കാലാവസ്ഥ പ്രതികൂലമാകുമ്പോഴും മഴ പെയ്തതിന് ശേഷവും മരുഭൂമിയിലൂടെ വാഹനങ്ങള്‍ ഓടിക്കാന്‍ ശ്രമിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.