റമദാനിൽ ഭിക്ഷാടനം നടത്തുന്നവരെ കണ്ടെത്താനും നടപടിയെടുക്കാനും പരിശോധനകൾ കര്‍ശനമായി തുടരുകയാണ്. 

കുവൈത്ത് സിറ്റി: കുവൈത്തിൽ 11 യാചക‍ർ പിടിയിൽ. പള്ളികൾക്കും മാർക്കറ്റുകൾക്കും മുന്നിൽ യാചിക്കുന്നതിനിടെയാണ് അറബ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 11 യാചകരെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് - ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് മോറൽസ് പ്രൊട്ടക്ഷൻ ആൻഡ് കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ അറസ്റ്റ് ചെയ്തത്.

ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ-യൂസഫിന്റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലും റമദാൻ മാസത്തിൽ വർദ്ധിക്കുന്ന യാചകവൃത്തി ഇല്ലാതാക്കുന്നതിനുള്ള നിലവിലുള്ള സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായുമാണ് പരിശോധനയും അറസ്റ്റും. അറസ്റ്റിലായവരിൽ ചിലർ വിസിറ്റ് വിസകളോ ഫാമിലി റെസിഡൻസി പെർമിറ്റുകളോ ഉപയോഗിച്ച് രാജ്യത്തേക്ക് വന്നവരും മറ്റുള്ളവർ സ്ഥിരമായ ജോലിയില്ലാത്തവരുമാണ്. നിയമം ലംഘിക്കുന്ന രീതിയിൽ അവരുടെ റിക്രൂട്ട്‌മെന്റിന് സൗകര്യമൊരുക്കിയ കമ്പനികൾക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചുവരികയാണ്.

Read Also -  ചെക്ക്‌പോസ്റ്റിലൂടെ കടക്കാൻ ശ്രമം, പൊലീസിനെ കണ്ട് പേടിച്ച് ഓടാൻ നോക്കി; കാറ് പരിശോധിച്ചപ്പോൾ 200 കുപ്പി ചാരായം

 ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് ഈ പ്രതിഭാസത്തെ കർശനമായി നേരിടുമെന്നും എല്ലാ നിയമലംഘകരെയും നാടുകടത്തുമെന്നും അറിയിച്ചു. യാചനയുമായി ബന്ധപ്പെട്ട ഏതെങ്കിലും കേസ് കണ്ടെത്തിയാൽ 97288211 - 97288200 - 25582581 അല്ലെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര ഫോൺ നമ്പർ 112.എന്നീ നമ്പറുകളിലൂടെ ഉടൻ റിപ്പോർട്ട് ചെയ്യാൻ ആഭ്യന്തര മന്ത്രാലയം എല്ലാവരോടും അഭ്യർത്ഥിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം