പ്രവാസികൾ വിദേശത്ത് മരിച്ചാൽ മൃതദേഹം എത്തിക്കുന്നതിന് കേന്ദ്രനിർദേശം വിലങ്ങുതടി
നടപടികള്‍ പൂര്‍ത്തിയാക്കി ഷാജി ലാലിന്റെ മൃതദേഹം ഇന്ന് രാവിലെ 11.30ന് കാര്‍ഗോ വിമാനത്തില്‍ കൊച്ചിയിലേക്ക് അയയ്ക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു.
ദുബായ്: യുഎഇയിലെ റാസല്‍ ഖെമയില്‍ മരിച്ച കായംകുളം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാവില്ലെന്ന് എമിഗ്രേഷന്‍ അധികൃതര്‍. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നിര്‍ദ്ദേശങ്ങള്‍ ലഭിക്കാതെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാവില്ലെന്നാണ് വിമാനത്താവളത്തിലെത്തിയ ബന്ധുക്കളെ അധികൃതര്‍ അറിയിച്ചത്.
റാസല്‍ ഖൈമയില്‍ ഈ മാസം 20തിനാണ് കായംകുളം സ്വദേശി ഷാജി ഭവനില്‍ ഷാജിലാല്‍ മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി ഷാജി ലാലിന്റെ മൃതദേഹം ഇന്ന് രാവിലെ 11.30ന് കാര്‍ഗോ വിമാനത്തില്‍ കൊച്ചിയിലേക്ക് അയയ്ക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു. എന്നാല്‍ എമിഗ്രേന്‍ വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാല്‍ മൃതദേഹം കയറ്റി അയയ്ക്കാനാവാതെ ഇവര്‍ മടങ്ങുകയായിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് നല്‍കിയ രേഖകള്‍ സഹിതമാണ് വിമാനത്താവളത്തിലെത്തിയതെന്ന് ഷാജി ലാലിന്‍റെ ബന്ധുക്കള്‍ പറയുന്നു.
മൃതദേഹങ്ങള്‍ വിമാനത്താവളങ്ങള്‍ വഴി കൊണ്ടുപോകുന്നതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കാത്തതാണ് തടസ്സമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. വ്യക്തമായ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവിറങ്ങിയാല്‍ മാത്രമെ മൃതദേഹം വിമാനത്താവളം വഴി നാട്ടിലെത്തിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് ഷാജി ലാലിന്‍റെ ബന്ധുക്കള്‍ക്ക് അധികൃതര്‍ നല്‍കിയ വിശദീകരണം.