തലച്ചോറിൽ രക്തസ്രാവമുണ്ടായി രണ്ടര മാസം ആശുപത്രിയിൽ കഴിഞ്ഞ പ്രവാസി ഇന്ത്യക്കാരൻ മരിച്ചു. ആരോഗ്യനിലയിൽ പുരോഗതി ഉണ്ടാകാത്തതിനെത്തുടർന്ന് വെൻറിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

റിയാദ്: തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് ജുബൈലിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന ബീഹാർ സ്വദേശി നിര്യാതനായി. ഗോപാൽഗഞ്ച് സ്വദേശി മുഹമ്മദ് ഷഫീഉള്ള അൻസാരി (60) ആണ് ജുബൈൽ ജനറൽ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ നവംബറിലാണ് ഇദ്ദേഹത്തെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിലെ രക്തസ്രാവം മൂലം അബോധാവസ്ഥയിലായ ഇദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ ഉൾപ്പെടെയുള്ള വിദഗ്ധ ചികിത്സകൾ നൽകിയിരുന്നു. എങ്കിലും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടാകാത്തതിനെത്തുടർന്ന് വെൻറിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

കഴിഞ്ഞ ദിവസം ആരോഗ്യനില കൂടുതൽ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ പെയിൻററായി ജോലി ചെയ്തുവരികയായിരുന്നു. റഈസ് അൻസാരിയാണ് പിതാവ്. മാതാവ്: അംബിയാ ഖാത്തൂൻ. നിലവിൽ മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.