കമ്പനി ഫണ്ടിൽ നിന്ന് 1.64 ലക്ഷം ദിനാർ തട്ടിയെടുത്ത പ്രവാസി കുവൈത്തിൽ പിടിയിൽ. നിലവിലില്ലാത്ത കമ്പനികളുടെ പേരിൽ വ്യാജ ബില്ലുകൾ ഉണ്ടാക്കി രണ്ട് വർഷത്തോളമായി ഇയാൾ പണം തട്ടുകയായിരുന്നു. കമ്പനി നടത്തിയ ആഭ്യന്തര ഓഡിറ്റിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ കരാർ കമ്പനിയിൽ ജനറൽ മാനേജരായി ജോലി ചെയ്തിരുന്ന ലബനീസ് പൗരൻ പദവി ദുരുപയോഗം ചെയ്ത് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്. ഏകദേശം 1,64,000 കുവൈത്ത് ദിനാർ കമ്പനിയിൽ നിന്ന് തട്ടിയെടുത്ത കേസിൽ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഇയാളെ പിടികൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രണ്ട് വർഷത്തോളമായി അതീവ രഹസ്യമായി ഇയാൾ തട്ടിപ്പ് തുടർന്നു വരികയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

നിലവിലില്ലാത്ത വ്യാജ കമ്പനികളുടെ പേരിൽ ബില്ലുകൾ നിർമ്മിച്ചാണ് പ്രതി കമ്പനിയുടെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. ജനറൽ ട്രേഡിംഗ് ആൻഡ് കോൺട്രാക്റ്റിംഗ് കമ്പനിയുടെ ഉന്നത പദവിയിലിരുന്നു കൊണ്ട് ഇയാൾ നടത്തിയ ക്രമക്കേടുകൾ കമ്പനി നടത്തിയ ആഭ്യന്തര ഓഡിറ്റിലാണ് പുറത്തുവന്നത്. സാമ്പത്തിക രേഖകളിലെ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ കമ്പനിയുടെ നിയമ പ്രതിനിധി മൈദാൻ ഹവല്ലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

ഓഡിറ്റ് റിപ്പോർട്ടുകളുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പ്രതിയെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി. വ്യാജ കമ്പനികളുടെ ഇൻവോയ്‌സുകളിൽ പ്രതി തന്നെയാണ് ഒപ്പിട്ടിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തെളിവുകൾക്ക് മുന്നിൽ താൻ കഴിഞ്ഞ രണ്ട് വർഷമായി പണം തട്ടിയെടുക്കുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. വിശ്വാസ വഞ്ചനയ്ക്കും സാമ്പത്തിക തട്ടിപ്പിനും കേസെടുത്ത പ്രതിയെ കൂടുതൽ നിയമനടപടികൾക്കായി അധികൃതർക്ക് കൈമാറി.