വിസയുടെ കാലാവധി കഴിഞ്ഞിട്ട് നാല് വര്‍ഷമായിരുന്നു. ഇയാളെ നാട്ടിലേക്ക് തിരികെ അയക്കാന്‍ സഹായിക്കണം എന്ന് പറഞ്ഞ്  സുഹൃത്തുക്കള്‍ സാമൂഹിക പ്രവര്‍ത്തകനും ഇന്ത്യന്‍ സോഷ്യല്‍ ഫോറം നജ്റാന്‍ വെല്‍ഫയര്‍ ഇന്‍ചാര്‍ജുമായ ഷെയ്ക്ക് മീരാനെ സമീപിക്കുകയായിരുന്നു.

റിയാദ്: തമിഴ്‌നാട് സ്വദേശി സൗദിയില്‍ ആത്മഹത്യ ചെയ്തു. 12 വര്‍ഷമായി നാട്ടില്‍ പോകാത്ത തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി മുരുകേഷ് ആണ് ദക്ഷിണ സൗദിയിലെ നജ്റാനില്‍ ജീവനൊടുക്കിയത്. 12 വര്‍ഷത്തിന് ശേഷം നാട്ടില്‍ പോകാന്‍ വിമാന ടിക്കറ്റ് എടുത്ത മുരുകേഷിനെ യാത്രയുടെ തലേദിവസം താമസ സ്ഥലത്തു ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാള്‍ 25 വര്‍ഷമായി നജ്‌റാനില്‍ പ്രവാസിയാണ്. 

വിസയുടെ കാലാവധി കഴിഞ്ഞിട്ട് നാല് വര്‍ഷമായിരുന്നു. ഇയാളെ നാട്ടിലേക്ക് തിരികെ അയക്കാന്‍ സഹായിക്കണം എന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ സാമൂഹിക പ്രവര്‍ത്തകനും ഇന്ത്യന്‍ സോഷ്യല്‍ ഫോറം നജ്റാന്‍ വെല്‍ഫയര്‍ ഇന്‍ചാര്‍ജുമായ ഷെയ്ക്ക് മീരാനെ സമീപിക്കുകയായിരുന്നു. അദ്ദേഹം അധികാരികളെ പലതവണ കണ്ട് മുരുകേഷിന്റെ യാത്രക്ക് വേണ്ട രേഖകള്‍ ശരിയാക്കി കൊടുത്തു. വിമാന ടിക്കറ്റ് എടുത്ത് മുറിയിലേക്ക് പോയ ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ മൃതദേഹം നജ്‌റാനില്‍ തന്നെ സംസ്‌കരിച്ചു. ഭാര്യ: ഇളവരശി, മക്കള്‍: ശ്രീമതി, രൂപശ്രീ.

സന്ദര്‍ശന വിസയിലെത്തിയ പ്രവാസി മലയാളി കുഴഞ്ഞു വീണ് മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയില്‍ എത്തിയ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മുകുന്ദപുരം കോയിവിള പുത്തന്‍ സങ്കേതം പുതിയ വീട്ടില്‍ ഷറഫുദ്ദീന്‍ (64) ആണ് കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ മരിച്ചത്. ഇവിടെ ജോലി ചെയ്യുന്ന മകന്റെ അടുത്തേക്ക് ഭാര്യ ലൈലാ ബീവിക്കൊപ്പം ഒരു മാസം മുമ്പാണ് നാട്ടില്‍ നിന്നും വന്നത്. 

ചൊവ്വാഴ്ച രാവിലെ പ്രഭാത സവാരി കഴിഞ്ഞു വീട്ടിലെത്തി ഭക്ഷണത്തിനു ശേഷം വിശ്രമിക്കുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദീര്‍ഘകാലം സൗദിയില്‍ ജോലി ചെയ്തിരുന്ന ഷറഫുദ്ധീന്‍ ഏതാനും വര്‍ഷം മുമ്പ് പ്രവാസം അവസാനിപ്പിച്ച് പോയി നാട്ടില്‍ വിശ്രമജീവിതത്തില്‍ ആയിരുന്നു. അതിനിടയിലാണ് മകന്റെ അടുത്തേക്ക് സന്ദര്‍ശന വിസയില്‍ വന്നത്. മകന്‍: ഷെഫിന്‍, മരുമകള്‍: ജസ്ന. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജുബൈലില്‍ ഖബറടക്കുന്നതിനുള്ള നടപടികള്‍ സന്നദ്ധ പ്രവര്‍ത്തകന്‍ സലിം ആലപ്പുഴയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.