ഹവല്ലി പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവ് പ്രകാരമാണ് നടപടി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലിയിൽ 13 വയസ്സുകാരിയായ പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി മാനസിക സമ്മർദത്തിലാക്കിയ കേസിൽ പലചരക്ക് കടയിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്ത് സെൻട്രൽ ജയിലിലേക്ക് മാറ്റി. ഹവല്ലി പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവ് പ്രകാരമാണ് നടപടി. കുട്ടി കടയിൽ നിന്ന് കുറച്ച് മിഠായികൾ എടുത്ത് പണം നൽകാതെ പോകാൻ ശ്രമിച്ചതോടെയാണ് സംഭവം ആരംഭിച്ചത്. പിന്നീട് ഈ സംഭവം പറഞ്ഞ് ജീവനക്കാരൻ കുട്ടിയെ നിരന്തരമായി ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. 

Add Asianetnews as a Preferred SourcegooglePreferred

പ്രവാസിയായ പെൺകുട്ടിയുടെ പിതാവിനോട് അയൽവാസികളാണ് വിവരം അറിയിച്ചത്. മകളെ കടയിലെ ജീവനക്കാരൻ തടഞ്ഞുവച്ചിരിക്കുന്നതും അവൾ കരയുന്നതും കണ്ടാണ് അയൽവാസികൾ വിവരം അറിയിച്ചത്. തലേദിവസം ജീവനക്കാരൻ തന്നെ ചോദ്യം ചെയ്യുകയും പണം നൽകാതെ മധുരപലഹാരങ്ങൾ എടുത്തുവെന്ന് ആരോപിക്കുകയും ചെയ്തതായി പെൺകുട്ടി പിതാവിനോട് പറഞ്ഞു. തുടർന്ന് അയാൾ അവളുടെ ബാഗിൽ നിന്ന് ബലമായി പണം എടുക്കുകയും എല്ലാ ദിവസവും തിരികെ വന്നില്ലെങ്കിൽ പോലീസിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പെൺകുട്ടി പറഞ്ഞു. 

സംഭവ ദിവസം അവൾ അയാളുടെ ആവശ്യം അനുസരിച്ചെങ്കിലും കടയിലെ നിരീക്ഷണ ക്യാമറകളുടെ കാഴ്ചയിൽ നിന്ന് മാറിനിൽക്കാൻ അയാൾ നിർദ്ദേശിച്ചതോടെ കുട്ടി ഭയപ്പെടുകയുമായിരുന്നു. ഭയന്നുപോയ പെൺകുട്ടി നിലവിളിച്ചു. ഇതോടെ നിലവിളി കേട്ട് റോഡിലൂടെ പോയവർ ഇടപെടുകയായിരുന്നു. സംഭവം പോലീസിൽ അറിയിക്കുകയും തുടർന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം ചെയ്തതായി സമ്മതിക്കുകയും ഇയാൾക്കെതിരെ തുടർ നിയമ നടപടികൾ സ്വീകരിക്കുകയുമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം