താമസ സ്ഥലത്ത് വാണിജ്യ ആവശ്യത്തിനായി വന്‍തോതില്‍ മാംസം സൂക്ഷിച്ചിരുന്നു. ഇറവിടം വ്യക്തമാക്കാതെയും നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കാതെയും സൂക്ഷിച്ച മാംസം കേടായ നിലയിലുമായിരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ കേടായ മാംസം സൂക്ഷിച്ചതിന് പിടിയിലായ രണ്ട് പ്രവാസികള്‍ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷയും പിഴയും വിധിച്ചു. ശിക്ഷ പൂര്‍ത്തിയായ ശേഷം ഇരുവരെയും നാടുകടത്തണമെന്നും പിന്നീട് മറ്റൊരു വിസയിലും സൗദി അറേബ്യയിലേക്ക് മടങ്ങി വരാനാവാത്ത വിധത്തില്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താനും സകാക്ക ക്രിമിനല്‍ കോടതി ഉത്തരവിട്ടു.

സൗദി അറേബ്യയിലെ അല്‍ ജൗഫ് പ്രവിശ്യയില്‍പെട്ട ദോമത്തുല്‍ജന്ദല്‍ എന്ന സ്ഥലത്തു നിന്നാണ് ഒരു ഇന്ത്യക്കാരനും ബംഗ്ലാദേശ് പൗരനും പിടിയിലായത്. ഇവരുടെ താമസ സ്ഥലത്ത് വാണിജ്യ ആവശ്യത്തിനായി വന്‍തോതില്‍ മാംസം സൂക്ഷിച്ചിരുന്നു. ഇറവിടം വ്യക്തമാക്കാതെയും നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കാതെയും സൂക്ഷിച്ച മാംസം കേടായ നിലയിലുമായിരുന്നു. സൗദി വാണിജ്യ മന്ത്രാലയവും നടത്തിയ പരിശോധനയില്‍ രണ്ടായിരം കിലോയിലധികം മാസംമാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചിരുന്ന ഇവ ഉപയോഗശൂന്യമായിരുന്നെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

അനധികൃതമായി മാസം സൂക്ഷിച്ചതിന് ഇന്ത്യന്‍ പൗരനായ എസ്.കെ ഇസ്‍മായീല്‍, ബംഗ്ലാദേശ് പൗരന്‍ ശഫീഖ് അഹ്‍സനുള്ള എന്നിവരെ വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. ഇവരെ പിന്നീട് തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. കണ്ടെത്തിയ മാംസം മുഴുവന്‍ നശിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇരുവരുടെയും പേരും മറ്റ് വിശദ വിവരങ്ങളും, ഇവര്‍ നടത്തിയ നിയമ ലംഘനങ്ങളുമെല്ലാം ഇവരുടെ തന്നെ ചെലവില്‍ സൗദിയിലെ മാധ്യമങ്ങളില്‍ പരസ്യം ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. വാണിജ്യ നിയമലംഘനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ 1900 എന്ന നമ്പറില്‍ അറിയിക്കണമെന്ന് വാണിജ്യ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Read also: യുഎഇയില്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സോ ബാങ്ക് ഗ്യാരന്റിയോ നല്‍കണം; പുതിയ അറിയിപ്പ് പുറത്തിറക്കി അധികൃതര്‍

യുഎഇയിലെ പ്രളയത്തില്‍ പാസ്‍പോര്‍ട്ടുകള്‍ നഷ്ടമായവര്‍ക്കായി പ്രത്യേക ക്യാമ്പ്

ദുബൈ: യുഎഇയിലുണ്ടായ പ്രളയത്തില്‍ പാസ്‍പോര്‍ട്ടുകള്‍ നഷ്ടമാവുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്‍തവര്‍ക്കായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. ഫുജൈറയിലെയും കല്‍ബയിലെയും ബിഎല്‍എസ് സെന്ററുകളില്‍ സംഘടിപ്പിച്ച ക്യാമ്പുകളില്‍ കോണ്‍സുലേറ്റിന് 80 അപേക്ഷകള്‍ ലഭിച്ചു. യുഎഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ സംഘടനകളും പ്രളയ ബാധിത പ്രദേശങ്ങളിലെ പ്രവാസികളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാസ്‍പോര്‍ട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചതെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.

'പ്രളയത്തില്‍ പാസ്‍പോര്‍ട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നഷ്ടമാവുകയോ ചെയ്‍ത ഇന്ത്യന്‍ പൗരന്മാരില്‍ നിന്ന് പ്രത്യേക പരിഗണനയോടെ അപേക്ഷകള്‍ സ്വീകരിക്കുകയാണെന്നും ഓഗസ്റ്റ് 28 വരെ ഇത്തരത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരുമെന്നും' ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പാസ്‍പോര്‍ട്ട്, അറ്റസ്റ്റേഷന്‍ ആന്റ് എജ്യൂക്കേഷന്‍ കോണ്‍സുല്‍ രാംകുമാര്‍ തങ്കരാജ് പറഞ്ഞു. കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതായും ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാ വിധ സഹായവും നല്‍കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.