കുവൈത്തിൽ അമിതവേഗതയിൽ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടികളുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത്. മണിക്കൂറിൽ 150 കിലോമീറ്ററിന് മുകളിൽ വേഗതയിൽ വാഹനമോടിക്കുന്ന പ്രവാസികളെ പിഴ ചുമത്തി നാടുകടത്തും. 170 കിലോമീറ്ററിന് മുകളിലാണെങ്കിൽ അടിയന്തരമായി നാടുകടത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കുവൈത്ത് സിറ്റി: കുവൈത്തിലെ റോഡുകളിൽ നിശ്ചിത വേഗത പരിധി ലംഘിക്കുന്ന വാഹനമോടിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഗതാഗത നിയമങ്ങൾ ലംഘിച്ച് അമിതവേഗതയിൽ പായുന്നവരെ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കില്ലെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ മന്ത്രാലയം വ്യക്തമാക്കി. തങ്ങളുടെ ഔദ്യോഗിക 'എക്സ്' ഹാൻഡിലിലൂടെയാണ് വിവിധ വേഗത പരിധികൾ ലംഘിക്കുന്നവർക്ക് ലഭിക്കുന്ന കടുത്ത ശിക്ഷാനടപടികളെക്കുറിച്ച് മന്ത്രാലയം വ്യക്തമായ വിശദീകരണം നൽകിയത്.
പുതിയ അറിയിപ്പ് പ്രകാരം മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗതയിൽ വാഹനമോടിച്ചാൽ സ്വദേശികളായ കുവൈത്ത് പൗരന്മാർക്ക് ട്രാഫിക് പിഴ ചുമത്തുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്യും. എന്നാൽ പ്രവാസികളായ താമസക്കാരാണ് ഈ നിയമലംഘനം നടത്തുന്നതെങ്കിൽ അവർക്ക് ട്രാഫിക് പിഴ ചുമത്തുന്നതിനും വാഹനം കസ്റ്റഡിയിലെടുക്കുന്നതിനും പുറമെ രാജ്യത്തുനിന്ന് നാടുകടത്തുകയും ചെയ്യും. മണിക്കൂറിൽ 170 കിലോമീറ്ററിലധികം വേഗതയിലാണ് വാഹനമോടിക്കുന്നതെങ്കിൽ ശിക്ഷാ നടപടികൾ കൂടുതൽ കടുക്കും.
ഈ പരിധി ലംഘിക്കുന്ന കുവൈത്ത് പൗരന്മാർക്ക് ട്രാഫിക് പിഴയും വാഹനം കണ്ടുകെട്ടലുമടക്കം താൽക്കാലിക തടവുശിക്ഷ വരെ ലഭിക്കാം. ഇതേ നിയമലംഘനം നടത്തുന്ന പ്രവാസികൾക്ക് ട്രാഫിക് പിഴയും വാഹനം പിടിച്ചെടുക്കലും രേഖപ്പെടുത്തിയ ശേഷം രാജ്യത്തുനിന്ന് അടിയന്തിരമായി നാടുകടത്തുമെന്നും ആഭ്യന്തര മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നൽകി.


