പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കണമെന്ന് വിദഗ്ധർ. നിയമനിർമാണം വേണമെന്ന് കുവൈത്തിൽ ആവശ്യം. കുട്ടികളിൽ സോഷ്യൽ മീഡിയ ഡിജിറ്റൽ അടിമത്തം, സൈബർ ബുള്ളിയിംഗ്, മാനസിക സമ്മർദ്ദം, വിഷാദം, സാമൂഹിക ഒറ്റപ്പെടൽ, ഓൺലൈൻ ചൂഷണം തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
കുവൈത്ത് സിറ്റി: പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടയുന്നതിനായി കുവൈത്തിൽ അടിയന്തര നിയമനിർമാണം വേണമെന്ന് വിദഗ്ധർ. വിദ്യാഭ്യാസ വിദഗ്ധർ, മനഃശാസ്ത്രജ്ഞർ, സൈബർ സുരക്ഷാ വിദഗ്ധർ എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കുട്ടികളിൽ സോഷ്യൽ മീഡിയ ഡിജിറ്റൽ അടിമത്തം, സൈബർ ബുള്ളിയിംഗ്, മാനസിക സമ്മർദ്ദം, വിഷാദം, സാമൂഹിക ഒറ്റപ്പെടൽ, ഓൺലൈൻ ചൂഷണം തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
യുഎഇ പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സോഷ്യൽ മീഡിയ നിയന്ത്രണം ഏർപ്പെടുത്തിയതിനെ മാതൃകയാക്കി കുവൈത്തും സമാന നടപടികൾ സ്വീകരിക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു. കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷിതമായ വളർച്ചയും ഉറപ്പാക്കാൻ കുടുംബങ്ങൾ, സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, സോഷ്യൽ മീഡിയ കമ്പനികൾ എന്നിവ സംയുക്തമായി പ്രവർത്തിക്കണമെന്നും പ്രായപരിശോധന സംവിധാനങ്ങൾ നിർബന്ധമാക്കണമെന്നും വിദഗ്ധർ ആവശ്യപ്പെട്ടു. ഡിജിറ്റൽ ലോകത്തിലെ വർധിച്ചുവരുന്ന അപകടസാധ്യതകൾ കണക്കിലെടുത്ത് കുട്ടികളുടെ സംരക്ഷണം ഇനി ഒരു തിരഞ്ഞെടുപ്പല്ല, മറിച്ച് ദേശീയവും സാമൂഹികവുമായ അനിവാര്യതയാണെന്നും അവർ ചൂണ്ടിക്കാട്ടി.
യുഎഇയിൽ വിലക്ക്
പതിനഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്കി യുഎഇ. പതിനഞ്ചിനും പതിനാറിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് നിയന്ത്രണങ്ങളോടെ ഉപയോഗിക്കാം. ഗൾഫിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന ആദ്യ രാജ്യമായി യുഎഇ മാറി. 12 മാസത്തിനകം ഇത് പൂർണമായി നടപ്പാക്കും. വിശദമായ പഠനങ്ങൾക്ക് ശേഷമാണ് യുഎഇ ക്യാബിനറ്റിന്റെ തീരുമാനം. കുട്ടികൾ മൂന്നു മണിക്കൂർ വരെ സോഷ്യൽ മീഡിയയിൽ ചെലവിടുന്നു. ഇത് ഉത്കണഠയിലേക്കും പഠനവും ശ്രദ്ധയുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്കും നയിക്കുന്നു. പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടാക്കാനോ സോഷ്യൽ മീഡിയ ഫീച്ചേഴ്സ് ഉപയോഗിക്കാനോ കഴിയില്ല. പതിനഞ്ചിനും പതിനാറിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് മുന്നിലെത്തുന്ന കോണ്ടന്റ് സംബന്ധിച്ച കൃത്യമായ ഫിൽറ്ററിങ് പൂർത്തിയാക്കും. ഉപയോഗിക്കാവുന്ന സമയം പരിമിതമാക്കും. രക്ഷിതാക്കളുടെ മേൽനോട്ടത്തിലുമാക്കും.


