ഒമാനില്‍ ഓണ്‍ലൈന്‍ ഡെലിവറി രംഗത്ത് സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന തീരുമാനം കഴിഞ്ഞ വ്യാഴാച  ഒമാൻ സുപ്രീം കമ്മറ്റിയുടെ വാർത്താ സമ്മേളനത്തിലാണ് ഗതാഗത മന്ത്രി ഡോ അഹ്‍മദ് അല്‍ ഫുതൈസി വ്യക്തമാക്കിയത്.

മസ്കറ്റ്: അടുത്ത പത്ത് വർഷത്തിനുള്ളിൽ ഓണ്‍ലൈന്‍ ഡെലിവറി രംഗത്ത് വൻ വളർച്ചയുണ്ടാകുമെന്ന് ഒമാനിലെ സാമ്പത്തിക വിദഗ്ധര്‍. കൊവിഡ് 19 വ്യാപനം ഒമാനിൽ ശക്തി പ്രാപിച്ചതോടെ ഇലക്ട്രോണിക്‌ വാണിജ്യ,വ്യാപാര രംഗത്ത് ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

ഒമാൻ ഗതാഗത മന്ത്രാലയം നടത്തിയ പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്രതിദിനം15,000ത്തിലേറെ ആവശ്യക്കാർ ഓൺലൈനിലൂടെ വിവിധ സേവനങ്ങളും ഉൽപ്പന്നങ്ങളും ആവശ്യപ്പെടുന്നുണ്ട്. നിലവിൽ ഉപഭോക്താക്കൾ ഓൺലൈനിലൂടെ ആവശ്യപ്പെട്ട ഉൽപ്പന്നങ്ങൾ എത്തിച്ചു കൊടുക്കുന്നത് നിയമ വിരുദ്ധമായി വേണ്ടത്ര രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്ന പ്രവാസികളാണെന്നും മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്.

മതിയായ രേഖകളില്ലാത്ത ഇവർ വളരെ തുച്ഛമായ വേതനത്തിലാണ് ഇപ്പോൾ ഓൺലൈൻ വിതരണ രംഗത്ത് പ്രവർത്തിച്ചു വരുന്നത്. ഈ രംഗത്ത് ഇപ്പോൾ തൊഴിലെടുക്കുന്ന ഒമാൻ സ്വദേശികൾക്ക് പ്രതിദിനം 27 മുതൽ 33 അപേക്ഷകൾ വരെയാണ് ലഭിക്കുന്നത്. 22 ദിവസം കൊണ്ട് 980 ഒമാനി റിയാൽ ഇതിൽ നിന്നും ലഭിക്കുകയും ചെയ്യുന്നു.

ഓണ്‍ലൈന്‍ വിതരണ മേഖലയിലേക്ക് കൂടുതൽ ഒമാനി യുവാക്കളെ എത്തിക്കാനാണ് ഒമാൻ ഗതാഗത മന്ത്രാലയം ലക്ഷ്യം വെക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഓണ്‍ലൈന്‍ ഡെലിവറി രംഗത്തും സ്വദേശിവത്കരണം നടപ്പാക്കാന്‍ ഒമാൻ ഗതാഗത മന്ത്രാലയം പദ്ധതിയിട്ടിരിക്കുന്നത്. ഇലക്ട്രോണിക്,‌ വാണിജ്യ വ്യാപാര രംഗത്തെ വളർച്ചയുടെ ഭാഗമായി വിതരണ മേഖലയിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ ഗണ്യമായ വളർച്ച കൈവരിക്കുമെന്നാണ് ഒമാനിലെ സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്.

ഒമാനില്‍ ഓണ്‍ലൈന്‍ ഡെലിവറി രംഗത്ത് സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന തീരുമാനം കഴിഞ്ഞ വ്യാഴാച ഒമാൻ സുപ്രീം കമ്മറ്റിയുടെ വാർത്താ സമ്മേളനത്തിലാണ് ഗതാഗത മന്ത്രി ഡോ അഹ്‍മദ് അല്‍ ഫുതൈസി വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ ഡെലിവറി രംഗത്തെ സ്വദേശിവത്കരണം നടപ്പാക്കാന്‍ ഒമാൻ ഗതാഗത മന്ത്രാലയം, ഒമാൻ മാനവ വിഭവ ശേഷി മന്ത്രാലയവുമായി ചേർന്ന് കൂടിയാലോചനകൾ നടത്തിവരികയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.

ഇത് സംബന്ധിച്ച തീരുമാനമായാല്‍ ഹോട്ടലുകളിലും ഫാസ്റ്റ്‌ ഫുഡ് കേന്ദ്രങ്ങളിലും കോഫി ഷോപ്പുകളിലും മറ്റ് വ്യാപാര കേന്ദ്രങ്ങളിലും മറ്റും ഓണ്‍ലൈന്‍ ഓര്‍ഡര്‍ ഡെലിവറി സംവിധാനത്തില്‍ ജോലി ചെയ്യാന്‍ വിദേശികളെ അനുവദിക്കില്ലെന്നും ഡോ അഹ്‍മദ് അല്‍ ഫുതൈസി വ്യക്തമാക്കിയിരുന്നു. 

ഒമാനിൽ കൊവിഡ് രോഗ മുക്തരുടെ എണ്ണം 21,000 കടന്നു; ഇന്ന് നാല് പേര്‍ മരിച്ചു