കാര്‍ ഇടിച്ച് അപകടമുണ്ടായെന്നും അടിയന്തര ആംബുലന്‍സ് സേവനം ആവശ്യമുണ്ടെന്നുമാണ് ഒരു സൗദി പൗരന്‍ വിളിച്ചറിയച്ചതെന്ന് നജ്റാനിലെ റെഡ് ക്രസന്റ് ഔദ്യോഗിക വക്താവ് പറഞ്ഞു. 

റിയാദ്: സൗദി അറേബ്യയില്‍ 12 വയസുകാരന്‍ ഓടിച്ച കാര്‍ അപകടത്തില്‍പെട്ട് പിതാവിന് ദാരുണാന്ത്യം. ഏതാനും ദിവസം മുമ്പ് ന‍ജ്‍റാനിലായിരുന്നു സംഭവം. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകട വിവരം അറിയിച്ചുകൊണ്ട് തങ്ങള്‍ക്ക് ഫോണ്‍ കോള്‍ ലഭിച്ചതെന്ന് സൗദി റെഡ് ക്രസന്റ് അറിയിച്ചു.

കാര്‍ ഇടിച്ച് അപകടമുണ്ടായെന്നും അടിയന്തര ആംബുലന്‍സ് സേവനം ആവശ്യമുണ്ടെന്നുമാണ് ഒരു സൗദി പൗരന്‍ വിളിച്ചറിയച്ചതെന്ന് നജ്റാനിലെ റെഡ് ക്രസന്റ് ഔദ്യോഗിക വക്താവ് പറഞ്ഞു. വിവരം ലഭിച്ച ഉടന്‍ തന്നെ ആംബുലന്‍സ് സംഘത്തെ സ്ഥലത്തേക്ക് അയച്ചു. 65 വയസ് പ്രായമുള്ള ഒരാള്‍ അപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടക്കുകയായിരുന്നു. അപകടത്തിലെ പരിക്കുകള്‍ക്ക് പുറമെ അദ്ദേഹത്തിന് ഹൃദയാഘാതവുമുണ്ടായി. അടിയന്തിര ചികിത്സ ലഭ്യമാക്കാന്‍ ഇയാളെ കിങ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു.

65 വയസുകാരനും കുടുംബവും ഉല്ലാസ യാത്രയ്കക്കായി കിങ് ഫഹദ് പാര്‍ക്കില്‍ എത്തിയതായിരുന്നു. 12 വയസുകാരനായ മകനെ അവിടെവെച്ച് പിതാവ് ഡ്രൈവിങ് പഠിപ്പിക്കാന്‍ ശ്രമിച്ചു. വാഹനത്തില്‍ കുട്ടിയെ ഒറ്റയ്ക്ക് ഇരുത്തിയാണ് ഓടിക്കാന്‍ അനുവദിച്ചത്. കുറച്ച് ദൂരം തനിക്ക് വാഹനം ഓടിച്ച കുട്ടി, പിതാവിന്റെ അടുത്തേക്ക് മടങ്ങി വരുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും പിതാവിനെ ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ വാഹനം കയറുകയുമായിരുന്നുവെന്ന് സൗദി ദിനപ്പത്രമായ അല്‍ വത്വന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Read also: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ മരിച്ചു