സമയപരിധി അവസാനിക്കാൻ മൂന്ന് മാസം കൂടി; സൗദിയിൽ ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ്
ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ 50 ശതമാനം ഇളവാണ് ഈ കാലയളവില്‍ ലഭിക്കുക.

റിയാദ്: സൗദി അറേബ്യയിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ നൽകിയ ഇളവ് ദീർഘിപ്പിച്ച സമയപരിധി അവസാനിക്കാൻ ഇനി മൂന്ന് മാസം കൂടി. ഏപ്രിൽ 18 വരെ മാത്രമേ ഇളവോട് കൂടി പിഴയടക്കാൻ സാധിക്കൂവെന്ന് ട്രാഫിക് വകുപ്പ് ഓർമിപ്പിച്ചു. 2024 ഒക്ടോബർ 17നാണ് ട്രാഫിക് പിഴയിൽ പ്രഖ്യാപിച്ച ഇളവ് ആറ് മാസത്തേക്ക് കൂടി നീട്ടികൊണ്ട് രാജാവിെൻറ ഉത്തരവുണ്ടായത്.
നിലവിലെ പിഴയിൽ 50 ശതമാനം ഇളവാണ് ലഭിക്കുക. ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ 50 ശതമാനം കുറയ്ക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി മൂന്ന് മാസം മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് ജനറൽ ട്രാഫിക് വകുപ്പ് പറഞ്ഞു. 2024 ഏപ്രിൽ 18ന് മുമ്പ് ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ എല്ലാവരും അടക്കണം. 2024 ഏപ്രിൽ 18 ന് മുമ്പ് ചുമത്തിയ ട്രാഫിക് പിഴയിലാണ് 50 ശതമാനം ഇളവ് ലഭിക്കുക. ഈ വർഷം ഏപ്രിൽ 18 വരെ ഈ ഇളവ് പ്രയോജനപ്പെടുത്താം.
പിഴ ഒറ്റയടിക്ക് അടച്ചുകൊണ്ടോ ഓരോ ലംഘനത്തിനും പ്രത്യേകം പിഴയടച്ചുകൊണ്ടോ നടപടികൾ പൂർത്തിയാക്കാമെന്നും ട്രാഫിക് വകുപ്പ് പറഞ്ഞു. ഗതാഗത സുരക്ഷ നിലനിർത്തുന്നതിനുള്ള ആവശ്യകതകൾ പൂർത്തിയാക്കാനും ഗതാഗത നിയമങ്ങൾ പാലിക്കാനും എല്ലാ റോഡ് ഉപയോക്താക്കളോടും ട്രാഫിക് വകുപ്പ് ആഹ്വാനം ചെയ്തു. പൊതു സുരക്ഷയെ അപകടപ്പെടുത്തുന്ന ലംഘനങ്ങൾ നടത്തരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം