15 കോടി യാത്രക്കാരെ ഉൾക്കൊള്ളും, അൽ മക്തൂം വിമാനത്താവളത്തിന്റെ ആദ്യ ഘട്ടം 2032ൽ പൂർത്തിയാകും

Synopsis
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ വിമാന സര്‍വീസുകളും അൽ മക്തൂം വിമാനത്താവളം പൂര്‍ത്തിയാകുന്നതോടെ അവിടേക്ക് മാറ്റും.
ദുബൈ: ദുബൈയിലെ അല്‍ മക്തൂം വിമാനത്താവളത്തിന്റെ ആദ്യ ഘട്ടം 2032ഓടെ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍. ദുബൈ വേൾഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന എയര്‍പോര്‍ട്ട് ഷോ 2025ല്‍ ദുബൈ ഏവിയേഷന്‍ സിറ്റി കോര്പ്പറേഷന് എക്സിക്യൂട്ടീവ് ചെയര്മാന് ഖലീഫ അല്‍ സഫീന്‍ പറഞ്ഞു. നിര്‍മ്മാണം മുന്‍കൂട്ടി നിശ്ചയിച്ചത് പോലെ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അല്‍ മക്തൂം വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുന്നതോടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ വിമാന സര്‍വീസുകളും പുതിയ വിമാനത്താവളത്തിലേക്ക് മാറും. രണ്ടാമത്തെ റൺവേ നിർമാണത്തിനായി 100 കോടി ദിർഹമിന്റെ കരാർ നൽകിയിട്ടുണ്ട്. അല്‍ മക്തൂം വിമാനത്താവളത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാകുന്നതോടെ വർഷത്തിൽ 15 കോടി യാത്രക്കാരെ ഉൾക്കൊള്ളാനാകുമെന്നും അധികൃതര്‍ വെളിപ്പെടുത്തി.
വിമാനത്താവളം എല്ലാ അർഥത്തിലും സാങ്കേതികമായി മികച്ചതായിരിക്കുമെന്നും നിർമിതബുദ്ധി പ്രവർത്തനത്തിന്റെ വലിയ പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്ക് കരാറുകള്‍ നല്‍കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തതായി ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബൈ എയർപോർട്സ് ചെയർമാനുമായ ശൈഖ് അഹ്മദ് ബിൻ സഈദ് ആൽ മക്തൂം നേരത്തെ വെളിപ്പെടുത്തിയിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ആകും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വിമാനത്താവളത്തിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കിയിരുന്നു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും 128 ശതകോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റും. പത്ത് വര്‍ഷത്തില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും പുതിയ വിമാനത്താവളത്തിലേക്ക് മാറ്റും. 400 വിമാനത്താവള ഗേറ്റുകളും അഞ്ച് സമാന്തര റൺവേകളും ഉൾക്കൊള്ളുന്ന വിമാനത്താവളം 70 സ്ക്വയർ കി.ലോമീറ്റർ പ്രദേശത്താണ് നിർമിക്കുന്നത്. നിർമാണം പൂർത്തിയാകുമ്പോൾ നിലവിലെ വിമാനത്താവളത്തിന്റെ അഞ്ചുമടങ്ങ് ശേഷിയാണ് ഇതിനുണ്ടാവുക. അതി നൂതനമായ സംവിധാനങ്ങളാണ് വിമാനത്താവളത്തിൽ ഉപയോഗിക്കുകയെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം