കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വിമാന സർവീസുകൾ പുനരാരംഭിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ.
കുവൈത്ത് സിറ്റി: കുവൈത്തിലെ കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വിമാന സർവീസുകൾ പുനരാരംഭിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ഔദ്യോഗിക വക്താവ് അബ്ദുള്ള അൽ-രാജ്ഹി പറഞ്ഞു. വിമാനത്താവളത്തിലെ പ്രവർത്തന സാഹചര്യം നിലവിൽ സുസ്ഥിരമാണെന്നും വിമാനക്കമ്പനികളുമായും ബന്ധപ്പെട്ട അധികാരികളുമായും ഏകോപിപ്പിച്ച് പതിവ് ഷെഡ്യൂളുകൾക്കനുസൃതമായി വിമാനങ്ങൾ പോകുന്നുണ്ടെന്നും അൽ-രാജ്ഹി വിശദീകരിച്ചു.
വിമാന സർവീസുകളുടെ സുഗമമായ ഒഴുക്കും പ്രവർത്തനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ ബന്ധപ്പെട്ട അധികാരികളുമായി കാലാവസ്ഥാ സാഹചര്യങ്ങൾ നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുലർച്ചെ രണ്ട് മുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ടെന്നും ദൃശ്യപരത 100 മീറ്ററിൽ താഴെയായി കുറഞ്ഞുവെന്നും ഇത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടേക്ക് ഓഫുകളുടെയും ലാൻഡിംഗ്കളുടെയും സുരക്ഷയെ ബാധിച്ചുവെന്നും, അയൽ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടാൻ കാരണമായെന്നും അൽ-രാജ്ഹി വ്യക്തമാക്കി.
യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷന്റെ മുൻഗണനകളിൽ ഏറ്റവും പ്രധാനമാണെന്നും ഉയർന്ന നിലവാരമുള്ള വ്യോമ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ പ്രവർത്തന നടപടിക്രമങ്ങളും ബന്ധപ്പെട്ട അധികാരികളുമായും എയർലൈനുകളുമായും ഏകോപിപ്പിച്ച് സ്വീകരിക്കുന്നുണ്ടെന്നും അൽ-രാജ്ഹി വിശദീകരിച്ചു.


