Asianet News MalayalamAsianet News Malayalam

ഒറ്റ വിസയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും ചുറ്റി കാണാം; വരുന്നൂ ഏകീകൃത ടൂറിസ്റ്റ് വിസ, അംഗീകാരം നൽകി

ജിസിസി രാജ്യങ്ങളിലെ ഗതാഗത നിയമലംഘനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് പദ്ധതിയുടെ ഒന്നാം ഘട്ടത്തിനും യോഗത്തിൽ തുടക്കമായി. 

gcc states unanimously approve unified tourist visa
Author
First Published Nov 9, 2023, 4:52 PM IST

അബുദാബി: ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നൽകി ജിസിസി രാജ്യങ്ങൾ. ഗൾഫ് രാഷ്ട്രങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലാണ് ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ അംഗീകരിച്ചത്. മസ്കറ്റിൽ ചേർന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ 40-ാമത് യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമെടുത്തു. യോഗത്തിൽ‌ ജിസിസി സെക്രട്ടറി ജനറൽ‌ ജാസിം അൽ ബുദൈവിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

യോഗത്തിൽ ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി അധ്യക്ഷത വഹിച്ചു. ബഹ്റൈൻ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, യു.എ.ഇ ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറൽ ശൈഖ് സായിഫ് സായിദ് അൽ നഹ്യാൻ, സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് സൗദ് അൽസൗദ്, ഖത്തർ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനി, കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് എന്നിവരും യോഗത്തില്‍‌ പങ്കെടുത്തു.

ജിസിസി രാജ്യങ്ങളിലെ ഗതാഗത നിയമലംഘനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് പദ്ധതിയുടെ ഒന്നാം ഘട്ടത്തിനും യോഗത്തിൽ തുടക്കമായി. ഷെങ്കൻ വിസ മാതൃകയിൽ ഒറ്റ വിസ കൊണ്ട് മറ്റ് എൻട്രി പെർമിറ്റുകളുടെ ആവശ്യമില്ലാതെ ആറ് ജിസിസി രാജ്യങ്ങളും സന്ദർശിക്കാൻ കഴിയുന്നതാണ് ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതി. നിലവിൽ ജിസിസി പൗരന്മാർക്ക് ആറ് രാജ്യങ്ങളിലേക്കും സൗജന്യമായി പ്രവേശിക്കാനാകും. പക്ഷേ ജിസിസി രാജ്യങ്ങളിലെ താമസക്കാർക്കും സന്ദർശകർക്കും ഓരോ രാജ്യത്തേക്കും പ്രവേശിക്കുന്നതിന് അതത് രാജ്യങ്ങളുടെ വിസകൾ ആവശ്യമാണ്. ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരമാവുന്നതോടെ ഒരു വിസയിൽ മറ്റ് എൻട്രി പെർമിറ്റുകളുടെ ആവശ്യമില്ലാതെ ആറ് ജിസിസി രാജ്യങ്ങളിലും സന്ദർശനം നടത്താനാകും. 

ഒറ്റ വീസയിൽ 6 ജിസിസി രാജ്യങ്ങളും സന്ദർശിക്കാവുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ രണ്ടു വർഷത്തിനകം യാഥാർഥ്യമാകും. 2030 ആകുമ്പോൾ 12.87 കോടി ടൂറിസ്റ്റുകളെ ഗൾഫിൽ എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. 

Read also- അന്താരാഷ്ട്ര യാത്രക്കാര്‍ ബാഗ് പാക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കുക; നിയന്ത്രണം കടുപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

വിമാനത്തിൽ നിന്ന് തെന്നിവീണു; ഗുരുതര പരിക്കേറ്റ എയർ ഇന്ത്യ എഞ്ചിനീയർക്ക് ദാരുണാന്ത്യം, സംഭവം ജോലിക്കിടെ 

ദില്ലി: വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കിടെ വഴുതി വീണ് എയർ ഇന്ത്യ എഞ്ചിനീയർ മരിച്ചു. 56കാരനായ എഞ്ചിനീയറാണ് ജോലിക്കിടെ ഗോവണിപ്പടിയിൽ നിന്ന് വീണ് മരിച്ചത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. 

നവംബർ 6,7 തീയതികളിൽ രാത്രി ഡ്യൂട്ടിയിലായിരുന്ന റാം പ്രകാശ് സിങ് എന്ന സീനിയർ സൂപ്രണ്ട് സർവീസ് എഞ്ചിനീയറാണ് അറ്റകുറ്റപ്പണി നടത്തുന്നതിനിടെ വിമാനത്തിന്റെ റാഡോമിൽ നിന്ന് വഴുതി വീണത്. നിലത്തേക്ക് വീണ് ഇദ്ദേഹത്തിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഉടൻ തന്നെ എയർ ഇന്ത്യ സ്റ്റാഫ് ഇദ്ദേഹത്തെ മെഡന്‍റ ഹോസ്പിറ്റലിലും അവിടെ നിന്ന് മണിപ്പാൽ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവസ്ഥലത്ത് ക്രൈം ടീമും ഫോറൻസിക് സംഘവും പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios