സാമൂഹിക മര്യാദകളെ അനാദരിക്കുന്ന വ്യക്തികളോട് ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. പൊതു അച്ചടക്കത്തെ ബാധിക്കന്ന തരത്തിലുള്ള സദാചാര ലംഘനങ്ങളോ തെറ്റായ പ്രവണതകളോ അംഗീകരിക്കില്ലെന്നും ഇത്തരം സംഭവങ്ങളെ നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്നും ഷാര്‍ജ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവന പറയുന്നു.

ഷാര്‍ജ: യുഎഇയില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് നിരവധി പ്രവാസികള്‍ അറസ്റ്റിലായി. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പിലൂടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്‍തത്. പിടിയിലായ എല്ലാവരും ഏഷ്യക്കാരാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടിട്ടുള്ളത്.

സാമൂഹിക മര്യാദകളെ അനാദരിക്കുന്ന വ്യക്തികളോട് ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. പൊതു അച്ചടക്കത്തെ ബാധിക്കന്ന തരത്തിലുള്ള സദാചാര ലംഘനങ്ങളോ തെറ്റായ പ്രവണതകളോ അംഗീകരിക്കില്ലെന്നും ഇത്തരം സംഭവങ്ങളെ നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്നും ഷാര്‍ജ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവന പറയുന്നു.

അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിച്ചിട്ടുള്ള ഒരു വീഡിയോ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന്ന് ഷാര്‍ജ പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ഉടന്‍ തന്നെ നടപടിയെടുത്ത പൊലീസ്, വീഡിയോയില്‍ ഉള്ള എല്ലാവരെയും കുറഞ്ഞ സമയ കൊണ്ടുതന്നെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ നിയമനടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

മാന്യവും സുരക്ഷിതവുമായ ജീവിത സാഹചര്യം ഒരുക്കാന്‍ ഷാര്‍ജ പൊലീസ് എല്ലാ ശ്രമവും നടത്തിവരികയാണെന്നും ഇതില്‍ പൊതുജനങ്ങളുടെ സഹകരണവും സജീവ പങ്കാളിത്തവും ഉണ്ടാവണമെന്നും ഷാര്‍ജ പൊലീസ് അറിയിച്ചു. സോഷ്യല്‍ മീഡിയയിലോ അല്ലാതെയോ ഇതിന് വിരുദ്ധമായ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ പൊലീസിന്റെ ഔദ്യോഗിക വെബ്‍സൈറ്റില്‍ ലഭ്യമായ 'ഹാരിസ്' പ്ലാറ്റ്‍ഫോം വഴി റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Read also: സൗദിയില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യാക്കാരന്റെ മോചനത്തിന് മുന്നിട്ടിറങ്ങി സൗദി പൗരൻ; സമാഹരിച്ചത് രണ്ട് കോടി