കെട്ടിടത്തില്‍ എ.സി യൂണിറ്റുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി വന്ന മറ്റൊരു പ്രവാസിയാണ് ചെടികള്‍ കണ്ടത്. സംശയം തോന്നിയ ഇയാള്‍ പൊലീസിന് വിവരം കൈമാറുകയായിരുന്നു. 

ഷാര്‍ജ: യുഎഇയില്‍ താമസ സ്ഥലത്ത് കഞ്ചാവ് വളര്‍ത്തിയ ഒരുകൂട്ടം പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. കഴിഞ്ഞ ദിവസം ഷാര്‍ജയിലായിരുന്നു സംഭവം. തുടര്‍ന്ന് ഷാര്‍ജ പബ്ലിക് പ്രോസിക്യൂഷന്‍ വിശദമായ അന്വേഷണം നടത്തുകയാണ്. പിടിയിലായ പ്രവാസികള്‍ ഒരു ഏഷ്യന്‍ രാജ്യത്തു നിന്നുള്ളവരാണെന്ന വിവരം മാത്രമേ അധികൃതര്‍ പുറത്തുവിട്ടിട്ടുള്ളൂ. ഇവരെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ലഭ്യമായിട്ടില്ല. 

മയക്കുമരുന്ന് കടത്ത് ലക്ഷ്യം വെച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഏത് തരത്തിലുള്ള മയക്കുമരുന്നാണെന്ന് പൊലീസ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അധികൃതര്‍ പുറത്തുവിട്ട ചിത്രങ്ങള്‍ കഞ്ചാവ് ചെടികളുടേതാണെന്ന് യുഎഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. കെട്ടിടത്തില്‍ എ.സി യൂണിറ്റുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി വന്ന മറ്റൊരു പ്രവാസിയാണ് ചെടികള്‍ കണ്ടത്. സംശയം തോന്നിയ ഇയാള്‍ പൊലീസിന് വിവരം കൈമാറുകയായിരുന്നു. 

ഉടന്‍ തന്നെ അപ്പാര്‍ട്ട്മെന്റില്‍ റെയ്‍ഡ് നടത്തിയ പൊലീസ് സംഘം, വിപുലമായ സംവിധാനങ്ങളോടെ പ്രവര്‍ത്തിച്ചിരുന്ന ഒരു നഴ്‍സറിയാണ് കണ്ടെത്തിയത്. ആറ് കഞ്ചാവ് ചെടികള്‍ ഒരു ടെന്റില്‍ അനുകൂല കാലാവസ്ഥ കൃത്രിമമായി സൃഷ്ടിച്ചാണ് വളര്‍ത്തിയത്. കൃഷിക്ക് ആവശ്യമായ ഉപകരണങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തു. സംഘം അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക് എടുത്തത് കഞ്ചാവ് കൃഷിക്ക് വേണ്ടി മാത്രമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായും അധികൃതര്‍ പറയുന്നു. 

Read also:  പ്രവാസി മലയാളി യുവാവിനെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി