വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 34 പ്രവാസികള്‍ അറസ്റ്റില്‍
മഹ്ബൂല, മംഗഫ്, സാല്‍മിയ, ഫര്‍വാനിയ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുകയും മസാജ് പാര്‍ലറുകളുടെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്‌തെന്ന കേസുകളില്‍ 34 പ്രവാസികളെ അറസ്റ്റ് ചെയ്തു. 16 വ്യത്യസ്ത സംഭവങ്ങളിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.
മഹ്ബൂല, മംഗഫ്, സാല്‍മിയ, ഫര്‍വാനിയ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ വിഭാഗം, പ്രത്യേകിച്ച് പൊതുമര്യാദ സംരക്ഷണ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനകളിലാണ് നിയമലംഘകരെ പിടികൂടിയത്. സോഷ്യല്‍ മീഡിയ ഉപയോഗിച്ച് പൊതുധാര്‍മ്മികതയ്ക്ക് വിരുദ്ധമായുള്ള പ്രവൃത്തികള്‍ നടത്തുന്നത് കണ്ടെത്താനുള്ള ഉദ്യോഗസ്ഥര്‍ നടത്തി വരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റ്. പിടിയിലായ എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Read Also- യുഎഇയില്‍ ഇന്ധനവില ഉയര്‍ന്നു; പുതിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍
സമാന രീതിയില്‍ കഴിഞ്ഞ ദിവസം രാജ്യത്ത് വേശ്യാവൃത്തിയിൽ ഏർപ്പെട്ട 30 പ്രവാസികൾ അറസ്റ്റിലായിരുന്നു. പൊതു ധാര്‍മ്മികതയ്ക്ക് വിരുദ്ധമായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അധികൃതര്‍ സോഷ്യല്‍ മീഡിയ, മസാജ് പാര്‍ലറുകള്‍ എന്നിവ നിരീക്ഷിച്ച് വരികയായിരുന്നു.
ഇതിന്‍റെ ഭാഗമായി വ്യത്യസ്ത കേസുകളില്‍ 30 പ്രവാസികളെയാണ് അറസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി 15 വ്യത്യസ്ത കേസുകളിലായാണ് 30 പ്രവാസികളെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായി വേശ്യാവൃത്തിയില്‍ ഏർപ്പെട്ടതുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വിവിധ പ്രദേശങ്ങളിൽ മദ്യ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസുകളില്‍ 12 പ്രവാസികളും അറസ്റ്റിലായിരുന്നു. ഏഴ് വ്യത്യസ്ത കേസുകളിലായാണ് പ്രതികൾ പിടിയിലായിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.
ഏഷ്യക്കാരാണ് അറസ്റ്റിലായത്. പ്രാദേശികമായി മദ്യം ഉൽപ്പാദിപ്പിക്കുന്നതായും വിൽപ്പന നടത്തുന്നതായും വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മദ്യം ഉൽപ്പാദിപ്പിക്കാൻ വേണ്ട സജ്ജീകരണങ്ങളുള്ള ആറ് അപ്പാര്‍ട്ട്മെന്‍റുകളില്‍ അധികൃതര്‍ റെയ്ഡ് നടത്തി. പ്രാദേശികമായി നിര്‍മ്മിച്ച 7854 കുപ്പി മദ്യം, മദ്യനിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന 116 ബാരല്‍ അസംസ്കൃത വസ്തുക്കള്‍ എന്നിവയും പിടിച്ചെടുത്തു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...