ഖത്തറിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തന സമയത്തില്‍ മാറ്റം
പുതിയ പ്രവൃത്തി സമയം രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം 4.30 വരെയാണ്.

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. ഒക്ടോബര്‍ ഒന്നു മുതലാണ് മാറ്റം പ്രാബല്യത്തില്‍ വരിക. ദിവസവും ഒരു മണിക്കൂര്‍ നേരത്തെ തന്നെ എംബസി ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അറിയിപ്പ്.
പുതിയ പ്രവൃത്തി സമയം രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം 4.30 വരെയാണ്. മുമ്പ് ഇത് രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയായിരുന്നു. കോണ്‍സുലാര്‍ സേവനങ്ങളുടെ സമയവും എംബസി പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാവിലെ എട്ട് മുതല്‍ 11.15 വരെ വിവിധ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയമാണ്. പാസ്‌പോര്‍ട്ട്, വിസ, പിസിസി ഉള്‍പ്പെടെയുള്ള രേഖകളുടെ വിതരണം ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് 4.15 വരെയാകും.
Read Also - ഭാഗ്യം തുണച്ചത് പ്രവാസി മലയാളിയെ; ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ലഭിച്ചത് കോടികളുടെ സമ്മാനം
ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം; ഉച്ചകോടിയില്‍ തീരുമാനം, ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ
റിയാദ്: ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ സൗകര്യമൊരുങ്ങുന്നു. ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ വരും. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്റൈന്‍, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ നടപ്പിലാക്കാൻ അബൂദാബിയിൽ ചേർന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് തീരുമാനമുണ്ടായത്.
ടൂറിസം മേഖലയിൽ സൗദി അറേബ്യക്കുണ്ടായ കുതിപ്പ് ഉച്ചകോടിയിൽ ചർച്ചയായി. ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകൾക്ക് ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനുള്ള അവസരം ഉടനുണ്ടാകുമെന്ന് യു.എ.ഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിൻ തൗഖ് അറിയിച്ചു.
നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ ടൂറിസ്റ്റ് വിസ പ്രകാരം ഗൾഫ് രാജ്യങ്ങളിലെ സ്വദേശി പൗരന്മാർക്കും വിദേശികൾക്കും സ്വതന്ത്രമായി ആറ് ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്താമെന്നും ഇത് സംബന്ധിച്ച് ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിസ നിലവിൽ വരുന്നതോടെ ട്രാൻസിറ്റ് വിസ ആവശ്യമുണ്ടാകില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...