രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിരവധി പേരുടെ ഒട്ടകങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.
റിയാദ്: പ്രസിദ്ധമായ ക്രൗണ്‍ പ്രിന്‍സ് ഒട്ടകോത്സവത്തിന് സൗദി അറേബ്യയില്‍ തുടക്കമായി. ത്വാഇഫിലാണ് വിവിധ രാജ്യങ്ങള്‍ പോരാടുന്ന ഒട്ടകോത്സവം സംഘടിപ്പിക്കുന്നത്. ഒട്ടകോത്സവത്തിന്റെ അഞ്ചാം പതിപ്പാണിത്.
സൗദി കാമല്‍ ഫെഡറേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിരവധി പേരുടെ ഒട്ടകങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. 350 മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന പ്രാഥമിക ഘട്ടങ്ങളോടെയാണ് മത്സരത്തിന് തുടക്കം കുറിക്കുക. 12 ദിവസം ഇത് നീണ്ടു നില്‍ക്കും. അവസാന റൗണ്ട് മത്സരം ഓഗസ്റ്റ് 28നാണ് ആരംഭിക്കുക. 11 ദിവസങ്ങള്‍ നീണ്ടുനില്‍ക്കും. അഞ്ച് മാരത്തണ്‍ ഓട്ടങ്ങളും 239 റൗണ്ടുകളും അവസാന ഘട്ടത്തിലുണ്ടാകും. ഒട്ടകോത്സവം 38 ദിവസം നീണ്ടുനില്‍ക്കും.
2018ലാണ് ക്രൗണ്‍ പ്രിന്‍സ് ഒട്ടകോത്സവം ത്വാഇഫില്‍ ആരംഭിച്ചത്. ഈ വര്‍ഷം 60,000 ഒട്ടകങ്ങളാണ് മത്സരത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. വമ്പന്‍ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഇത്തവണ സമ്മാനത്തുക വര്‍ധിപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന ഒട്ടക ഉടമയ്ക്ക് ലഭിക്കുന്ന ക്രൗണ്‍ പ്രിന്‍സ് വാള്‍ അവാര്‍ഡ് തുക 10 ലക്ഷം റിയാലില്‍ നിന്ന് 17.5 ലക്ഷം റിയാലായി ഉയര്‍ത്തി. ആകെ സമ്മാനത്തുക 5.6 കോടി റിയാല്‍ കവിയുമെന്നാണ് സംഘാടകര്‍ പറയുന്നത്.
Read Also - നെടുമ്പാശ്ശേരിയിൽ നിന്ന് പോയ എയർ ഇന്ത്യ എക്സ്പ്രസിൽ പുക, അര മണിക്കൂർ പറന്ന വിമാനം തിരിച്ചിറക്കി
പ്രവാസികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ശമ്പളം ലഭിക്കുക ഈ രാജ്യത്ത്; സര്‍വേ റിപ്പോര്‍ട്ട് പുറത്ത്
റിയാദ്: പ്രവാസികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന രാജ്യമായി വീണ്ടും സൗദി അറേബ്യയെ തെരഞ്ഞെടുത്തു. എംപ്ലോയ്‌മെന്റ് കണ്ടീഷന്‍സ് എബ്രോഡ് (ഇസിഎ) അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സിയുടെ 'മൈഎക്‌സ്പാട്രിയേറ്റ് മാര്‍ക്കറ്റ് പേ സര്‍വേ'യിലാണ് സൗദി അറേബ്യ ലോകത്തിലെ പ്രവാസി മധ്യനിര മാനേജര്‍മാര്‍ക്ക് ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന രാജ്യമായി മാറിയത്. പ്രവാസികളുടെ തൊഴില്‍ അവസ്ഥകളെ കുറിച്ച് നടത്തിയ സര്‍വേയിലാണ് ലോകത്തിലെ മധ്യനിര മാനേജര്‍മാര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കുന്ന രാജ്യമായി സൗദി അറേബ്യയെ തെരഞ്ഞെടുത്തത്.
സൗദിയിലെ ഒരു പ്രവാസി മിഡില്‍ മാനേജര്‍ക്ക് 83,763 പൗണ്ട് ആണ് വാര്‍ഷിക ശമ്പളം ലഭിക്കുക, അതായത് 88,58,340 രൂപ. ഇത് യുകെയിലേക്കാള്‍ 20,513 പൗണ്ട് ( 21,69,348 രൂപ) കൂടുതലാണെന്ന് സര്‍വേയില്‍ പറയുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും ഏറ്റവും ഉയര്‍ന്ന ശമ്പളം സൗദിയില്‍ തന്നെയാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. ക്യാഷ് സാലറി, ആനുകൂല്യ അലവന്‍സുകള്‍, നികുതി എന്നിങ്ങനെ മൂന്ന് പ്രധാന ഘടകങ്ങളാണ് സര്‍വേയില്‍ ഇസിഎ പരിഗണിച്ചത്.
