റെസ്റ്റോറന്റുകൾക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കാനും വിൽക്കാനുമാണ് ഇവ തയാറാക്കിയിരുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കാലാവധി അവസാനിച്ചതും കേടായതുമായ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയതോടെ ഒരു ഭക്ഷ്യ വിതരണ കമ്പനിയുടെ ആസ്ഥാനവും വെയർഹൗസും വാണിജ്യ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടിച്ചു. മന്ത്രാലയ ഇൻസ്പെക്ടർമാർ കമ്പനിയുടെ ആസ്ഥാനത്തും വെയർഹൗസിലും ഉപയോഗശൂന്യമായ വിവിധ അളവിലുള്ള ഭക്ഷണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. 

റെസ്റ്റോറന്റുകൾക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കാനും വിൽക്കാനുമാണ് ഇവ തയാറാക്കിയിരുന്നത്. പിടിച്ചെടുത്ത ഭക്ഷണങ്ങളിൽ കഴിഞ്ഞ ഓഗസ്റ്റിൽ എക്സ്പയറി ഡേറ്റ് കഴിഞ്ഞ മാംസവും ഉള്‍പ്പെടുന്നുണ്ട്. കൂടാതെ ഫ്രീസ് ചെയ്‌തതും ഉറവിടം വ്യക്തമാക്കാത്തതുമായ ഉല്‍പ്പന്നങ്ങളും കണ്ടെത്തി. പൂപ്പലിന്റെ സാന്നിധ്യമുള്ള ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു. കബാബ്, ടിക്ക, റിബ്സ് എന്നിവ പഴകിയ മാംസം കൊണ്ട് കമ്പനി ജീവനക്കാർ തയ്യാറാക്കുന്നുണ്ടെന്ന് കണ്ടെത്തി. കേസ് പ്രോസിക്യൂഷനിലേക്ക് കൈമാറുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Read Also - യുഎഇയിലെ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ്; നാലു മാസത്തെ ഗ്രേസ് പിരീഡ് ലഭിക്കും

 100 പ്രവാസി ഡോക്ടർമാരെ വീണ്ടും നിയമിക്കുന്ന കാര്യം പരിഗണിച്ച് ആരോഗ്യമന്ത്രാലയം 

കുവൈത്ത് സിറ്റി: ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജോലി ചെയ്തിരുന്ന നിരവധി പ്രവാസി ഡോക്ടർമാരെ വീണ്ടും നിയമിക്കുന്ന കാര്യം ആരോഗ്യമന്ത്രാലയം പരിഗണിക്കുന്നു. വിവിധ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജോലി ചെയ്തിരുന്ന ഏകദേശം 100 ഡോക്ടർമാരുടെ കാര്യമാണ് മന്ത്രാലയം പുനഃപരിശോധിക്കുന്നത്. 

മന്ത്രാലയത്തിലെ ഡോക്ടർമാരുടെ എണ്ണം കുറവായതിനാൽ ഇവരുടെ സേവനം മന്ത്രാലയത്തിന് അത്യാവശ്യമാണ്. നിയമപരമായ വിരമിക്കല്‍ പ്രായമെത്തിയതിനാൽ ഈ ഡോക്ടർമാരുടെ സേവനം മാസങ്ങൾക്ക് മുമ്പാണ് അവസാനിപ്പിച്ചത്.

 നിബന്ധനകൾക്ക് കീഴിലാണ് ഇവരെ വീണ്ടും നിയമിക്കുക. ഈ ഡോക്ടർമാർ നേരത്തെ ജോലി ചെയ്തിരുന്ന ആരോഗ്യ മേഖലകൾ ഈ പ്രദേശങ്ങൾക്ക് അവരെ ആവശ്യമാണെന്ന് കാണിച്ച് കത്തുകൾ അയച്ചിട്ടുണ്ട്. മന്ത്രാലയം ഇത് പഠിക്കുകയാണെന്നും അടുത്ത ദിവസങ്ങളിൽ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...