സൗദി സമയം രാത്രി 10.35നും 11.52നും ഇടയില്‍ ഒരു മണിക്കൂറും 17 മിനിറ്റുമാണ് ഭാഗിക ഗ്രഹണം നീണ്ടുനില്‍ക്കുക.

റിയാദ്: ഈ വര്‍ഷത്തെ അവസാന ഭാഗിക ചന്ദ്രഗ്രഹണം ഇന്ന് ശനിയാഴ്ച രാത്രി സൗദിയില്‍ ദൃശ്യമാകും. രാജ്യത്ത് എല്ലായിടത്തുമുള്ളവര്‍ക്കും രാത്രിയില്‍ ഭാഗിക ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കുമെന്ന് ജിദ്ദ ജ്യോതിശാസ്ത്ര സൊസൈറ്റി അറിയിച്ചു. 

രാത്രി 10.35ന് ചന്ദ്രന്‍ ഭൂമിയുടെ നിഴലിലേക്ക് കടക്കുന്നതോടെ ഗ്രഹണം സൗദിയുടെ എല്ലാ ഭാഗത്തു നിന്നും ദൃശ്യമാകുമെന്ന് സൊസൈറ്റി പ്രസിഡന്റ് മാജിദ് അബു സഹ്‌റ പറഞ്ഞു. സൗദി സമയം രാത്രി 10.35നും 11.52നും ഇടയില്‍ ഒരു മണിക്കൂറും 17 മിനിറ്റുമാണ് ഭാഗിക ഗ്രഹണം നീണ്ടുനില്‍ക്കുക. സൗദിക്കൊപ്പം അറബ് രാജ്യങ്ങള്‍, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഗ്രഹണത്തിന്റെ എല്ലാ ഘട്ടങ്ങളും ദൃശ്യമാകും. സൂര്യഗ്രഹണത്തില്‍ നിന്ന് വ്യത്യസ്തമായി സുരക്ഷാ മുന്‍കരുതലുകള്‍ ആവശ്യമില്ലാതെ നഗ്നനേത്രങ്ങള്‍ കൊണ്ട് ചന്ദ്രഗ്രഹണം കാണാനാകും.

Read Also - പ്രവാസികൾ ശ്രദ്ധിക്കുക! ബാഗേജുകളിൽ അച്ചാറും നെയ്യുമടക്കം പറ്റില്ല, നിരോധനമുള്ള വസ്തുക്കളുടെ ലിസ്റ്റ്

കുവൈത്ത്-കോഴിക്കോട് സെക്ടറില്‍ സര്‍വീസ് വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കുവൈത്ത് സിറ്റി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കുവൈത്തില്‍ നിന്ന് കോഴിക്കോടേക്കും തിരിച്ചുമുള്ള ബുധനാഴ്ചകളിലെ സര്‍വീസ് വെട്ടിക്കുറച്ചു. നവംബര്‍ മാസത്തില്‍ മാത്രമാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. നവംബറില്‍ ബുധനാഴ്ചയിലേക്ക് ടിക്കറ്റ് എടുത്തവര്‍ക്ക് അടുത്ത ദിവസങ്ങളിലേക്ക് സൗജന്യമായി മാറ്റാവുന്നതാണ്. 

ഇതോടെ കുവൈത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ആഴ്ചയില്‍ നാലു ദിവസമായി ചുരുങ്ങും. ചൊവ്വ,ശനി ഒഴികെ ആഴ്ചയില്‍ അഞ്ചു ദിവസമായിരുന്നു നിലവില്‍ സര്‍വീസ്. നവംബര്‍ മുതല്‍ ശനിയാഴ്ചയിലെ അവധി വെള്ളിയാഴ്ചയിലേക്ക് മാറും. ഇതിനൊപ്പം ബുധനാഴ്ച കൂടി ചേരുന്നതോടെ ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളില്‍ സര്‍വീസ് ഉണ്ടാകില്ല. 

അതേസമയം ഓഫ് സീസണില്‍ അധിക ബാഗേജ് നിരക്കില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കുവൈത്തില്‍ നിന്ന് നാട്ടിലേക്കുള്ള അധിക ബാഗേജ് നരക്കിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കുറവ് വരുത്തിയത്.

10 കിലോ അധിക ബാഗേജിന് ഒരു ദിനാര്‍ മാത്രമാണ് ഈടാക്കുക. 15 കിലോ അധിക ബാഗേജിന് 10 ദിനാറാണ് ഈടാക്കുക. ഡിസംബര്‍ 11 വരെ യാത്ര ചെയ്യുന്നവര്‍ക്കും ടിക്കറ്റ് എടുക്കുന്നവര്‍ക്കും മാത്രമാണ് ഈ ഓഫറുള്ളത്. ഓഫ് സീസണും യാത്രക്കാരുടെ കുറവും കണക്കിലെടുത്താണ് ബാഗേജ് നിരക്കില്‍ കുറവ് വരുത്തിയതെന്നാണ് സൂചന. ജൂലൈയില്‍ സൗജന്യ ബാഗേജിന് പുറമെ കൂടുതലായി വരുന്ന അഞ്ചു കിലോക്ക് മൂന്ന് ദിനാര്‍, 10 കിലോക്ക് ആറു ദിനാര്‍, 15 കിലോയ്ക്ക് 12 ദിനാര്‍ എന്നിങ്ങനെ നിരക്ക് കുറച്ചിരുന്നു. ഇതാണ് വീണ്ടും കുറച്ചിട്ടുള്ളത്. കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് നിലവില്‍ 30 കിലോ ചെക്ക് ഇന്‍ ബാഗേജും ഏഴു കിലോ കാബിന്‍ ബാഗേജും സൗജന്യമാണ്. തിരികെ 20 കിലോ ചെക്ക് ഇന്‍ ബാഗേജും ഏഴു കിലോ കാബിന്‍ ബാഗേജും സൗജന്യമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...