കുവൈത്തിൽ കടൽ വഴി കടത്താൻ ശ്രമിച്ച ഹാഷിഷും ലഹരി ഗുളികകളും ഉൾപ്പെടെ പിടിച്ചെടുത്തു. അനധികൃത വിതരണത്തിനായി ലക്ഷ്യമിട്ടായിരുന്നു ഇവ കടത്തിയത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിലുള്ള മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും പിടിച്ചെടുത്തു. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും കള്ളക്കടത്ത് തടയുന്നതിനും ലക്ഷ്യമിട്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ഗാർഡ് നിർണ്ണായകമായ ഒരു ഓപ്പറേഷനിലൂടെയാണ് വൻതോതിലുള്ള മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും പിടിച്ചെടുത്തത്. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിൻ്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് ഓപ്പറേഷൻ നടത്തിയത്.
193 ഹാഷിഷ് കഷണങ്ങൾ, 93 സൈക്കോട്രോപിക് മരുന്നുകൾ (ഏകദേശം 10,000 ഗുളികകൾ), എന്നിവ പിടിച്ചെടുത്തു. അനധികൃത വിതരണത്തിനായി ലക്ഷ്യമിട്ടായിരുന്നു ഇവ കടത്തിയത്. തീരദേശ നിരീക്ഷണം ശക്തമാക്കുന്നതിലും കടൽ വഴിയുള്ള അനധികൃത വസ്തുക്കളുടെ കള്ളക്കടത്ത് തടയുന്നതിലും രാജ്യത്തിൻ്റെ സമുദ്രാതിർത്തി സംരക്ഷിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിപുലമായ സുരക്ഷാ തന്ത്രത്തിൻ്റെ ഭാഗമാണ് ഈ നടപടിയെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. സമുദ്ര അതിർത്തികൾ സംരക്ഷിക്കുന്നതിനും കള്ളക്കടത്തോ സുരക്ഷാ ലംഘനങ്ങളോ തടയുന്നതിനുമായി കർശനമായ സുരക്ഷാ നടപടികൾ നടപ്പാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.


