സൗദിയില്‍ മനഃപൂര്‍വമുണ്ടാക്കുന്ന റോഡപകടങ്ങള്‍ക്ക് വന്‍തുക പിഴയും ജയില്‍ ശിക്ഷയും
മനഃപൂര്‍വ്വം ഉണ്ടാക്കുന്ന റോഡപകടങ്ങളിൽ മരണം സംഭവിച്ചാല്‍ രണ്ട് ലക്ഷം റിയാല്‍ പിഴയോ നാലു വര്‍ഷം തടവോ രണ്ടും ഒന്നിച്ചോ അനുഭവിക്കേണ്ടിവരുമെന്ന് സൗദി ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ അധികൃതരാണ് വ്യക്തമാക്കിയത്.
റിയാദ്: സൗദിയിൽ മനഃപൂര്‍വ്വം ഉണ്ടാക്കുന്ന റോഡപകടങ്ങളിൽ മരണം സംഭവിച്ചാല്‍ രണ്ട് ലക്ഷം റിയാല്‍ പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നതിനിടെ അപകടമുണ്ടായാലും മനഃപൂര്‍വമുള്ള അപകടമായി കണക്കാക്കും.
മനഃപൂര്‍വ്വം ഉണ്ടാക്കുന്ന റോഡപകടങ്ങളിൽ മരണം സംഭവിച്ചാല്‍ രണ്ട് ലക്ഷം റിയാല്‍ പിഴയോ നാലു വര്‍ഷം തടവോ രണ്ടും ഒന്നിച്ചോ അനുഭവിക്കേണ്ടിവരുമെന്ന് സൗദി ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ അധികൃതരാണ് വ്യക്തമാക്കിയത്. അപകടത്തില്‍ പരിക്കേറ്റ് ആളുകള്‍ക്ക് അവയവ നഷ്ടം സംഭവിച്ചാലും സമാന ശിക്ഷ ലഭിക്കും. മദ്യപിച്ച് വാഹനമോടിക്കുമ്പോഴോ, എതിര്‍ ദിശയില്‍ വാഹനമോടിക്കുമ്പോഴോ, ചുവന്ന സിഗ്നല്‍ മറികടക്കുമ്പോഴോ, വാഹനം കൊണ്ട് അഭ്യാസപ്രകടനം നടത്തുമ്പോഴോ ഉണ്ടാകുന്ന അപകടങ്ങൾ മനഃപൂര്‍വ്വം സൃഷ്ട്ടിച്ച അപകടമായി കണക്കാക്കും.
ഗുരുതരമായ അപകടങ്ങൾക്ക് കാരണക്കാരാകുന്നവർക്ക് കടുത്ത ശിക്ഷകളാണ് ട്രാഫിക് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. നിയമം കര്‍ശനമാക്കിയതോടെ രാജ്യത്ത് റോഡപകടം കാരണമായുണ്ടാകുന്ന മരണങ്ങളിലും പരിക്കുകളിലും കാര്യമായ കുറവ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ റോഡപകട മരണങ്ങളില്‍ 33 ശതമാനം കുറവ് രേഖപ്പെടുത്തിയതായാണ് ട്രാഫിക് അതോറിറ്റിയുടെ കണക്ക്.