അൽ വുസ്ത, ദോഫാർ, തെക്കൻ അൽ ശർഖിയ, വടക്കൻ അൽ ശർഖിയ, അൽ ദാഖിലിയയുടെ ചില ഭാഗങ്ങൾ എന്നിവയയാണ് സാരമായി ബാധിക്കുക.
മസ്കറ്റ്: ഒമാനിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ദോഫാർ, ശർഖിയ, അൽ വുസ്ത ഉൾപ്പെടെയുള്ള ഗവർണറേറ്റുകളിൽ ശക്തമായ മഴക്കും കാറ്റിനുമാണ് സാധ്യത. കടൽപ്രക്ഷുബ്ധമാകുന്നതിനും മിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് ജാഗ്രതാ നിർദ്ദേശമുണ്ട്.
ഓഗസ്റ്റ് 21 വരെയാണ് മഴയ്ക്ക് സാധ്യത. അൽ വുസ്ത, ദോഫാർ, തെക്കൻ അൽ ശർഖിയ, വടക്കൻ അൽ ശർഖിയ, അൽ ദാഖിലിയയുടെ ചില ഭാഗങ്ങൾ എന്നിവയയാണ് സാരമായി ബാധിക്കുക. വ്യത്യസ്ത തീവ്രതയിലുള്ള ഒറ്റപ്പെട്ട മഴക്കും മിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ചില താഴ്വാരങ്ങളിൽ വെള്ളം കയറാൻ സാധ്യത. കാറ്റിനൊപ്പം അറബികടലിലും ഒമാൻ തീരങ്ങളിലും കടൽപ്രക്ഷുബ്ധമാകും.
തിരമാലയുടെ ഉയരം 4 മീറ്റർ വരെ എത്തുമെന്നും മുന്നറിയിപ്പ്. യാത്രക്കാരും , വാഹനമോടിക്കുന്നവരും കാലാവസ്ഥാ അപ്‌ഡേറ്റുകൾ പിന്തുടർന്ന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് സിവിൽ എവിയേഷൻ അതോറിറ്റി അഭ്യർത്ഥിച്ചു. അധിക ജാഗ്രതയും സുരക്ഷാ മാർഗനിർദ്ദേശങ്ങൾ അനുസരിക്കലും നിർബന്ധമാണെന്ന് അധികൃതർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
വരും ദിവസങ്ങളിലെ കാലാവസ്ഥാ പ്രവചനങ്ങൾ
ഓഗസ്റ്റ് 18 തിങ്കളാഴ്ച
* തുടർച്ചയായ മേഘസഞ്ചാരവും വ്യാപകമായ ഒറ്റപ്പെട്ട മഴയും.
* അൽ ദാഖിലിയ ഉൾപ്പെടെ കൂടുതൽ പ്രദേശങ്ങളിൽ ശക്തമായ മഴക്ക് സാധ്യത.
* 15-35 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യത..
* കാറ്റിന്റെ വേഗത 28-65 കിമീ/മണിക്കൂർ വരെ ഉയരും.
* ദൃശ്യത കുറയാനും പൊടിക്കാറ്റ് ഉയരാനും സാധ്യത തുടരുന്നു.
* കടൽ തീരങ്ങളിൽ കടൽപ്രക്ഷുബ്ധത തുടരാൻ സാധ്യതയുണ്ടെന്നും 4 മീറ്റർ വരെ തിരമാല ഉയരുമെന്നും അധികൃതരുടെ അറിയിപ്പിൽ പറയുന്നു.
ഓഗസ്റ്റ് 19 മുതൽ 21 വരെ (ചൊവ്വ – വ്യാഴം)
* ദോഫാർ, അൽ വുസ്ത മേഖലകളിൽ മേഘസഞ്ചാരവും ഒറ്റപ്പെട്ട ശക്തമായ മഴയും തുടരാൻ സാധ്യത.
* മഴയുടെ അളവ് 25 മുതൽ 45 മില്ലീമീറ്റർ വരെയായിരിക്കും.
* 28-65 കിമീ / മണിക്കൂർ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത.
* ദൃശ്യത കുറയുന്നതിനും പൊടിക്കാറ്റ് പ്രത്യക്ഷപ്പെടുന്നതിനും സാധ്യത തുടരുന്നു.
* കടൽതീരങ്ങളിൽ 4 മീറ്റർ വരെ ഉയരമുള്ള തിരമാലകളോടുകൂടിയ കടൽപ്രക്ഷുബ്ധത തുടരാനാണ് സാധ്യത.
യാത്രക്കാരും, വാഹനമോടിക്കുന്നവരും കാലാവസ്ഥാ അപ്‌ഡേറ്റുകൾ പിന്തുടർന്ന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് സിവിൽ എവിയേഷൻ അതോറിറ്റി അഭ്യർത്ഥിച്ചു. അധിക ജാഗ്രതയും സുരക്ഷാ മാർഗനിർദ്ദേശങ്ങളുടെ കര്‍ശനമായ പാലനവും നിർബന്ധമാണെന്ന് അധികൃതർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
