സൗദി അറേബ്യയിലെ ജൂബൈലിൽ വാഹനാപകടത്തിൽ ഇന്ത്യൻ യുവാവ് മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചാണ് അപകടമുണ്ടായത്. ഏതാനും മാസങ്ങൾക്ക് മുൻപ് മാത്രം ജോലിക്ക് സൗദിയിലെത്തിയ തഷ്മീമിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

റിയാദ്: സൗദി അറേബ്യയിലെ ജൂബൈലിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവാവ് മരിച്ചു. ജാർഖണ്ഡ് ബൊക്കാറോ സ്വദേശിയായ തഷ്മീം അക്തർ മുഹമ്മദ് ഒവൈസ് സർവാർ (24) ആണ് മരിച്ചത്. ജൂബൈൽ ഹൈവേയിൽ വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചായിരുന്നു അപകടം.

Add Asianetnews as a Preferred SourcegooglePreferred

അപകടം നടന്നയുടനെ റെഡ് ക്രസൻറ് സംഘം സ്ഥലത്തെത്തി തഷ്മീമിനെ ജൂബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം ജൂബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ഡിസംബറിലാണ് തഷ്മീം അക്തർ പുതിയ സ്വപ്നങ്ങളുമായി തൊഴിൽ വിസയിൽ സൗദിയിലെത്തിയത്. ജൂബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. പ്രവാസ ജീവിതം ആരംഭിച്ച് മാസങ്ങൾ തികയുന്നതിനിടെയാണ് ഈ ദാരുണ അന്ത്യം.

പിതാവ്: മുഹമ്മദ് ഒവൈസ് സർവർ, മാതാവ്: നസീൻ പർവീൻ. മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് പ്രവാസി വെൽഫെയർ ജൂബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴ അറിയിച്ചു. ഇതിനാവശ്യമായ രേഖകൾ ശരിയാക്കാൻ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.