സൗദി പൗരനെ കൊലപ്പെടുത്തിയ കർണാടക സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി
മോഷണത്തിനായി വീട്ടിൽ കടന്നുകയറിയ സമദ് സാലി സൗദി പൗരനെ കെട്ടിയിടുകയും തുണി ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്യുന്നതിനിടെയാണ് മരണം സംഭവിച്ചത്.
![indian man executed in saudi for murdering saudi citizen indian man executed in saudi for murdering saudi citizen](https://static-ai.asianetnews.com/images/01gtescfbaers1qj86ksxtajgg/saudi-flag--2-_363x203xt.jpg)
റിയാദ്: സൗദി അറേബ്യയിൽ കൊലപാതക കേസിൽ പ്രതിയായ കർണാടക സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി. സൗദി പൗരനെ കൊലപ്പെടുത്തിയ മംഗലാപുരം സ്വദേശി സമദ് സാലിയെയാണ് സൗദി കിഴക്കൻ പ്രവിശ്യയിൽ സുപ്രീം കോടതി വിധിച്ച വധശിക്ഷക്ക് വിധേയനാക്കിയത്. സൗദി കിഴക്കൻ പ്രവിശ്യാ സ്വദേശിയായ അലി ബിൻ ത്രാദ് അൽഅനസിയെയാണ് കൊലപ്പെടുത്തിയത്.
മോഷണത്തിനായി വീട്ടിൽ കടന്നുകയറിയ സമദ് സാലി സൗദി പൗരനെ കെട്ടിയിടുകയും തുണി ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്യുന്നതിനിടെയാണ് മരണം സംഭവിച്ചത്. തുടർന്ന് പൊലീസ് സമദിനെ പിടികൂടി ചോദ്യം ചെയ്തു. സമദ് കുറ്റം സമ്മതിച്ചു. തുടർന്ന് വിചാരണക്കൊടുവിൽ സുപ്രിം കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.
അടുത്തിടെ സൗദി അറേബ്യയില്‍ പെണ്‍മക്കളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ത്വലാല്‍ ബിന്‍ മുബാറക് ബിന്‍ ഖലീഫ് അല്‍ഉസൈമി അല്‍ഉതൈബിക്കിന്റെ വധശിക്ഷയാണ് റിയാദില്‍ നടപ്പാക്കിയത്. പെണ്‍മക്കളെ വാഷിങ് മെഷീനിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയതിനാണ് ശിക്ഷ നടപ്പാക്കിയത്.
Read Also- പ്രവാസികൾക്ക് വീണ്ടും തിരിച്ചടി; സൗദിയിൽ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ
ഖത്തറിൽ തടവിലായ ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി; വധശിക്ഷ വിധിച്ചത് മലയാളി ഉൾപ്പടെ 8 പേർക്ക്
ദില്ലി: ഖത്തറിൽ തടവിലായ ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കിയതായി റിപ്പോർട്ട്. മലയാളി ഉൾപ്പടെ 8 പേർക്കാണ് നേരത്തെ വധശിക്ഷ വിധിച്ചിരുന്നത്. ഈ ശിക്ഷ ലഘൂകരിച്ചെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അപ്പീൽ കോടതിയാണ് തീരുമാനം എടുത്തതെന്നും അടുത്ത നിയമനടപടി ആലോചിച്ച് കൈക്കൊള്ളുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചാരവൃത്തി ആരോപിക്കപ്പെട്ടാണ് ഇന്ത്യൻ മുൻ നാവിക സേന ഉദ്യോഗസ്ഥരെ ഖത്തറിൽ വധശിക്ഷക്ക് വിധിച്ചത്.
സംഭവത്തിൽ ഇന്ത്യയുടെ അപ്പീൽ ഖത്തർ കോടതി അംഗീകരിച്ചിരുന്നു. 2022 ഓഗസ്റ്റിലാണ് ചാരപ്രവർത്തനത്തിന് എട്ട് പേരെ ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇവർക്കെതിരെയുള്ള കുറ്റങ്ങൾ ഖത്തർ അധികൃതർ ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളുകയും ഇവർക്കെതിരായ വിധി ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായ ഇന്ത്യൻ നാവികസേനാംഗങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം