പല പ്രദേശങ്ങളിലെയും കെട്ടിടങ്ങൾ ഇതിനോടകം പൊളിച്ചുനീക്കിയിട്ടുണ്ട്. അവശേഷിക്കുന്നവ പൊളിച്ചുനീക്കുന്ന നടപടികൾ തുടരുകയാണ്. നവംബർ 17 ഓടെ മുഴുവൻ പ്രദേശങ്ങളിലെയും കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന ജോലികൾ അവസാനിക്കും.

റിയാദ്: ചേരികൾ ഒഴിവാക്കുന്നതിന്റെയും നഗര വികസനത്തിന്റെയും ഭാഗമായി ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ പൊളിച്ചുനീക്കുന്ന കെട്ടിടങ്ങൾക്കുള്ള നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകള്‍ ഓൺലൈൻ വഴി സ്വീകരിച്ചു തുടങ്ങിയതായി ജിദ്ദ നഗരസഭ അറിയിച്ചു. കെട്ടിട ഉടമകൾ നഷ്ടപരിഹാരത്തിനായി ജിദ്ദ നഗരസഭയുടെ വെബ്‍സൈറ്റ് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. 

കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതോടെ താമസസ്ഥലം നഷ്ടപ്പെട്ടവർക്ക് സർക്കാർ ചെലവിൽ താമസസൗകര്യം ഉൾപ്പെടെയുള്ള വിവിധ ഭവനസേവനങ്ങൾ നൽകുമെന്ന് നേരത്തെ മക്ക മേഖല എമിറേറ്റ് പ്രഖ്യാപിച്ചിരുന്നു. ഈ വർഷാവസാനത്തോടെ വിവിധ ഭവന യൂനിറ്റുകൾ ഒരുക്കുമെന്നും വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അവ നൽകുമെന്നും അറിയിപ്പിൽ പറഞ്ഞിരുന്നു. 

പല പ്രദേശങ്ങളിലെയും കെട്ടിടങ്ങൾ ഇതിനോടകം പൊളിച്ചുനീക്കിയിട്ടുണ്ട്. അവശേഷിക്കുന്നവ പൊളിച്ചുനീക്കുന്ന നടപടികൾ തുടരുകയാണ്. നവംബർ 17 ഓടെ മുഴുവൻ പ്രദേശങ്ങളിലെയും കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന ജോലികൾ അവസാനിക്കും. 34 പ്രദേശങ്ങളിലായി മൊത്തം 3.24 കോടി ചതുരശ്ര മീറ്റര്‍ സ്ഥലത്തുള്ള 50,000 ത്തോളം കെട്ടിടങ്ങളാണ് നഗരത്തിൽ പൊളിച്ചു നീക്കുന്നത്.