അഞ്ച് മലയാളികളാണ് മരിച്ചത്

ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്രപോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് മരിച്ച 5 മലയാളികളിൽ തൃശ്ശൂർ സ്വദേശിനിയായ ജസ്നയുടെയും മകൾ റൂഹി മെഹ്റിന്റെയും മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. ജസ്നയുടെ ഭർത്താവ് മുഹമ്മദ് ഹനീഫും എത്തും. അപകടത്തിൽ ഹനീഫിന് പരിക്കേറ്റിരുന്നെങ്കിലും ​ഗുരുതരമായിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഖത്തറിലുള്ള ഒരു ട്രാവൽ ഏജൻസി വഴിയാണ് 28 അം​ഗ ഇന്ത്യൻ സംഘം കെനിയയിലേക്ക് വിനോദയാത്ര പോയത്. സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ അഞ്ച് മലയാളികളാണ് മരിച്ചത്. 14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തില്‍ 27 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 16 പേരും മലയാളികളാണ്. ജസ്ന കുട്ടിക്കാട്ടുചാലില്‍ (29), മകള്‍ റൂഫി മെഹറിന്‍ മുഹമ്മദ് (1), തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക്, പാലക്കാട് മണ്ണൂർ കാഞ്ഞിരംപ്പാറ സ്വദേശിനി റിയ ആനും (41) മകള്‍ ടൈറ റോഡ്വിഗസും (7) ആണ് മരിച്ച മലയാളികള്‍.