സൗദിയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയ പ്രവാസി കൊവിഡ് ബാധിച്ച് മരിച്ചു
ദക്ഷിണ സൗദിയിലെ ജീസാനിൽ സാമൂഹിക പ്രവർത്തകനായിരുന്ന ഇദ്ദേഹംസ അനുജന്റെ മരണത്തെ തുടർന്ന് ദുഃഖത്തിൽ കഴിയുന്ന ഉമ്മയേയും കുടുംബത്തെയും ആശ്വസിപ്പിക്കാൻ വേണ്ടി നാട്ടിൽ പോയതായിരുന്നു.
റിയാദ്: സൗദി അറേബ്യയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയ പ്രവാസി കൊവിഡ് ബാധിച്ച് മരിച്ചു. ഓച്ചിറ പ്രയാർ സ്വദേശി കൊല്ലശ്ശേരി പടീറ്റതിൽ ജലാലുദ്ദീൻ - റുഖിയാബീവി ദമ്പതികളുടെ മകൻ അബ്ദുൽ റഷീദ് (48) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ഒരാഴ്‌ചയായി വീട്ടിൽ കഴിയുകയായിരുന്ന റഷീദിന് കടുത്ത ശ്വാസ തടസവും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചയുടൻ മരണം സംഭവിക്കുകയായിരുന്നു.
ദക്ഷിണ സൗദിയിലെ ജീസാനിൽ സാമൂഹിക പ്രവർത്തകനായിരുന്ന ഇദ്ദേഹംസ അനുജന്റെ മരണത്തെ തുടർന്ന് ദുഃഖത്തിൽ കഴിയുന്ന ഉമ്മയേയും കുടുംബത്തെയും ആശ്വസിപ്പിക്കാൻ വേണ്ടി നാട്ടിൽ പോയതായിരുന്നു. സഹോദരൻ അബ്ദുൽ സലാം നേരത്തെ റിയാദിൽ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. 15 വർഷമായി ജിസാൻ സനാഇയയിൽ ഡീസൽ എക്സ്പേർട്ട് സ്പെയർ പാർട്സ് കടയിൽ ജോലി ചെയ്യുകയായിരുന്നു അബ്ദുറഷീദ്.
രണ്ടു വർഷമായി സബ്യ സനാഇയ ശാഖയിലാണ് ജോലി ചെയ്തിരുന്നത്. റഷീദിന്റെ മൃതദേഹം രാവിലെ ഓച്ചിറ വടക്കേ മസ്‌ജിദിൽ ഖബറടക്കി. അധ്യാപികയായ ഷീജമോളാണ് ഭാര്യ. അശ്ഫീന, അഹ്സൻ എന്നിവരാണ് മക്കൾ. റഷീദിന്റെ സഹോദരന്മാരായ ശിഹാബ് ഖമീസ് മുശൈത്തിലും സലിം ത്വാഇഫിലും ജോലി ചെയ്യുന്നു. സഹോദൻ സലാമിന്റെ മരണത്തെ തുടർന്ന് അവധിക്ക് പോയ ഇവരും ഇപ്പോൾ നാട്ടിലുണ്ട്.