സൗദി അറേബ്യയിൽ മയക്കുമരുന്ന് കടത്ത് കേസിൽ ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റിയാദിൽ വെച്ച് നിരോധിത ലഹരിമരുന്നായ ആംഫെറ്റാമൈൻ ഗുളികകൾ കടത്തിയതിനാണ് അഞ്ച് സൗദി പൗരന്മാരെയും രണ്ട് ജോർദാൻ പൗരന്മാരെയും ശിക്ഷിച്ചത്.

റിയാദ്: സൗദി അറേബ്യയിൽ മയക്കുമരുന്ന് കടത്ത് കേസിൽ പ്രതികളായ ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച റിയാദ് മേഖലയിലാണ് ശിക്ഷ നടപ്പാക്കിയത്. അഞ്ച് സൗദി പൗരന്മാരും രണ്ട് ജോർഡാൻ പൗരന്മാരുമാണ് വധശിക്ഷയ്ക്ക് വിധേയരായത്. നിരോധിത ലഹരിമരുന്നായ ആംഫെറ്റാമൈൻ ഗുളികകൾ രാജ്യത്തേക്ക് കടത്തുകയും കൈപ്പറ്റുകയും ചെയ്ത കുറ്റത്തിനാണ് ഇവർക്ക് ശിക്ഷ ലഭിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സൗദി പൗരന്മാരായ സുൽത്താൻ ബിൻ ഹുസൈൻ ബിൻ അഹമ്മദ് അൽ ഖാലിദി, സുൽത്താൻ ബിൻ ഹമദ് ബിൻ ഉഖ്ലാ അൽ ഖാലിദി, സെയ്ഫ് ബിൻ അതിയ്യ ബിൻ അഹമ്മദ് അൽ റുവൈലി, ഷുജാ ബിൻ മുഹമ്മദ് ബിൻ ഫർഹാൻ അൽ ഖാലിദി, അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് ബിൻ ഫർഹാൻ അൽ ഖാലിദി, ജോർഡാൻ പൗരന്മാരായ മുസാദ് ഫറജ് തായെ ബാനി ഖാലിദ്, യൂസഫ് അബ്ദുള്ള മൻസൂർ അൽ ഖാലിദി എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്ത പ്രതികളെ വിശദമായ അന്വേഷണത്തിന് ശേഷം കോടതിയിൽ ഹാജരാക്കി. കുറ്റം തെളിഞ്ഞതിനെത്തുടർന്ന് സ്പെഷ്യലൈസ്ഡ് കോടതി ഇവർക്ക് വധശിക്ഷ വിധി പ്രസ്താവിക്കുകയായിരുന്നു. ഉയർന്ന കോടതികൾ വിധി ശരിവെച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പിലാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു.