സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ശമ്പളം കൃത്യസമയത്ത് നൽകില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് കുവൈത്ത്. ശമ്പള വിതരണം വൈകിയാൽ കമ്പനികൾക്കെതിരെ നിയമനടപടികളും കമ്പനി ഫയൽ സസ്‌പെൻഷനും ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ശമ്പളം സമയത്ത് നൽകുന്നുണ്ടോ എന്ന് കർശനമായി നിരീക്ഷിക്കുന്നതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. ശമ്പള വിതരണം വൈകിയാൽ കമ്പനികൾക്കെതിരെ നിയമനടപടികളും കമ്പനി ഫയൽ സസ്‌പെൻഷനും ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തൊഴിലാളികളുടെ ശമ്പളം ‘റെഡ് ലൈൻ’ ആണെന്ന് അധികൃതർ വ്യക്തമാക്കി, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിബദ്ധമാണെന്നും അറിയിച്ചു.

 അൽ ജഹ്റയിൽ വൈദ്യുതി ബന്ധം നിലച്ചു

കുവൈറ്റിലെ അൽ ജഹ്‌റ ഗവർണറേറ്റിലെ പ്രധാന ട്രാൻസ്ഫോർമർ സ്റ്റേഷൻ തകരാറിലായതിനെത്തുടർന്ന് മേഖലയിലെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി ബന്ധം നിലച്ചു. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നതെന്ന് കുവൈറ്റ് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. അൽ ജഹ്‌റയിലെ പ്രധാന ട്രാൻസ്ഫോർമർ സ്റ്റേഷൻ പ്രവർത്തനരഹിതമായതാണ് പെട്ടെന്നുള്ള വൈദ്യുതി തടസ്സത്തിന് കാരണമായത്. അൽ ജഹ്‌റ ഗവർണറേറ്റിലെ പരിമിതമായ ചില ഭാഗങ്ങളിലാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ കുന റിപ്പോർട്ട് ചെയ്തു.

വിവരം അറിഞ്ഞ ഉടൻ തന്നെ മന്ത്രാലയത്തിന്റെ എമർജൻസി ടീമുകൾ സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ ആരംഭിച്ചു. വൈദ്യുതി ബന്ധം എത്രയും വേഗം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നു വരികയാണ്. സാങ്കേതിക തടസ്സം പരിഹരിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നതിനും സാഹചര്യം മനസ്സിലാക്കുന്നതിനും അധികൃതർ ജനങ്ങളോട് നന്ദി അറിയിച്ചു. ഇറാൻ-ഇസ്രായേൽ സംഘർഷവുമായി ബന്ധപ്പെട്ട അവശിഷ്ടങ്ങൾ വീണ് കുവൈറ്റിലെ ചില പവർ ലൈനുകൾക്ക് നേരത്തെ കേടുപാടുകൾ സംഭവിച്ചിരുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ സംഭവം.