ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയ കുവൈത്തി പൗരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച്  അപ്പീൽ കോടതി. നേരത്തെ കീഴ്ക്കോടതി വിധിച്ച ശിക്ഷ ശരിവെച്ചു കൊണ്ടാണ് അപ്പീൽ കോടതിയുടെ ഈ സുപ്രധാന വിധി.

കുവൈത്ത് സിറ്റി: കുവൈത്തിലെ സാദ് അൽ-അബ്ദുള്ളയിൽ സ്വന്തം വീട്ടിലെ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം അംഘാരയിലെ സ്ക്രാപ്പ് യാർഡിൽ കുഴിച്ചുമൂടിയ കേസിൽ കുവൈത്ത് പൗരന് അപ്പീൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. നേരത്തെ കീഴ്ക്കോടതി വിധിച്ച ശിക്ഷ ശരിവെച്ചു കൊണ്ടാണ് അപ്പീൽ കോടതിയുടെ ഈ സുപ്രധാന വിധി. പ്രതിയും ഡ്രൈവറും തമ്മിലുണ്ടായ തർക്കമാണ് ആസൂത്രിതമായ കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

കൊലപാതകത്തിന് ശേഷം കുറ്റകൃത്യം മറച്ചുവെക്കുന്നതിനായി പ്രതി മൃതദേഹം അംഘാരയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയും അവിടെ കുഴിച്ചുമൂടുകയുമായിരുന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വിപുലമായ അന്വേഷണത്തിലും ഫോറൻസിക് പരിശോധനകളിലും പ്രതിയുടെ പങ്ക് തെളിവ് സഹിതം പുറത്തുവന്നു. സാങ്കേതിക തെളിവുകളും ഫോറൻസിക് റിപ്പോർട്ടുകളും പ്രതിക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാൻ സഹായിച്ചു. മനഃപൂർവ്വമായ നരഹത്യ, മൃതദേഹം ഒളിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.