കുവൈത്തിൽ വ്യാപക ഭക്ഷ്യസുരക്ഷാ പരിശോധനയിൽ 144 കിലോഗ്രാം കേടായ ഭക്ഷണം നശിപ്പിച്ചു. നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ജനറൽ അതോറിറ്റിയുടെ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്‌പെക്ഷൻ ഡിപ്പാർട്ട്‌മെന്‍റിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കേടായ 144.260 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനകളിൽ വ്യാപക നിയമ ലംഘനങ്ങൾ കണ്ടെത്തി. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായാണ് ക്യാപിറ്റൽ ഗവർണറേറ്റിൽ പരിശോധനകൾ നടത്തിയത്. ജനറൽ അതോറിറ്റിയുടെ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്‌പെക്ഷൻ ഡിപ്പാർട്ട്‌മെന്‍റിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കേടായ 144.260 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചത്.

കേടായതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ വിൽപ്പനയ്ക്കായി പ്രദർശിപ്പിക്കുക, പൊതു ശുചിത്വ മാനദണ്ഡങ്ങളും തൊഴിൽ അന്തരീക്ഷത്തിലെ ആരോഗ്യ വ്യവസ്ഥകളും പാലിക്കാതിരിക്കുക, ഹെൽത്ത് ലൈസൻസിന്റെ കാലാവധി കഴിഞ്ഞിട്ടും സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുക തുടങ്ങിയ ലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷയും ആരോഗ്യ നിയമങ്ങളും പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരുമെന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.