ബഹ്‌റൈന് നേരെയുണ്ടായ ഇറാൻ ആക്രമണങ്ങളെ സോഷ്യൽ മീഡിയയിലൂടെ പിന്തുണച്ച കേസിൽ പ്രതിക്ക് ഹൈ ക്രിമിനൽ കോടതി അഞ്ച് വർഷം തടവും 2,000 ദിനാർ പിഴയും വിധിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്നതും ഭീകരപ്രവർത്തനങ്ങളെ ന്യായീകരിക്കുന്നതുമായ നീക്കങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
മനാമ: ബഹ്‌റൈന് നേരെയുണ്ടായ ഇറാൻ ആക്രമണങ്ങളെ സോഷ്യൽ മീഡിയയിലൂടെ പിന്തുണയ്ക്കുകയും ന്യായീകരിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ഹൈ ക്രിമിനൽ കോടതി അഞ്ച് വർഷം തടവുശിക്ഷ വിധിച്ചു. ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് പബ്ലിക് പ്രോസിക്യൂഷനെ ഉദ്ധരിച്ച് വിവരം പുറത്തുവിട്ടത്. പ്രതിക്ക് 2,000 ബഹ്‌റൈനി ദിനാർ (ഏകദേശം നാലര ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പിഴയും കോടതി ചുമത്തിയിട്ടുണ്ട്.
കൂടാതെ ഇയാളിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് സാമഗ്രികൾ കണ്ടുകെട്ടാനും കോടതി നിർദ്ദേശിച്ചു. രാജ്യത്തിനെതിരെയുണ്ടായ ആക്രമണങ്ങളെ അനുകൂലിച്ച് കൊണ്ട് ചിത്രങ്ങളും വീഡിയോകളും കമന്റുകളും പ്രചരിപ്പിച്ച സോഷ്യൽ മീഡിയ അക്കൗണ്ടിനെക്കുറിച്ച് സൈബർ ക്രൈം വിഭാഗമാണ് പബ്ലിക് പ്രോസിക്യൂഷന് റിപ്പോർട്ട് നൽകിയത്. പ്രതിയെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്ത ശേഷം ഇയാളുടെ പക്കൽ നിന്നുള്ള ഡിജിറ്റൽ ഉപകരണങ്ങൾ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കി. തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ കുറ്റം തെളിഞ്ഞതോടെ കേസ് ഹൈ ക്രിമിനൽ കോടതിക്ക് കൈമാറുകയായിരുന്നു.
നിയമപരിധിക്കുള്ളിൽ നിന്നുകൊണ്ട് ആശയപ്രകടനത്തിനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും, ഭീകരപ്രവർത്തനങ്ങളെയും ആക്രമണങ്ങളെയും ന്യായീകരിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. സാമൂഹിക സമാധാനത്തിന് ഭംഗം വരുത്തുന്നതും രാജ്യസുരക്ഷയെ ബാധിക്കുന്നതുമായ നീക്കങ്ങൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.


