കുവൈത്തിലെ ഫർവാനിയയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച അറബ് വംശജനെ പൊലീസ് പിന്തുടർന്ന് പിടികൂടി. വണ്ടിക്കുള്ളിൽ മയക്കുമരുന്ന് കണ്ടെത്തി. ലഹരിക്ക് അടിമപ്പെട്ട നിലയിലായിരുന്നു പ്രതി. പ്രതിയെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത അറബ് വംശജനായ വിദേശിയെ പൊലീസ് പിന്തുടർന്ന് പിടികൂടി. അറസ്റ്റിലായ ആളുടെ വാഹനത്തിൽ നിന്നും മയക്കുമരുന്നുകളും ഇവ ഉപയോഗിക്കാൻ ഉപയോഗിക്കുന്ന സാമഗ്രികളും സുരക്ഷാ വിഭാഗം കണ്ടെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫർവാനിയയിൽ സാധാരണ രീതിയിലുള്ള സുരക്ഷാ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് സംശയാസ്പദമായ രീതിയിൽ ഒരു വാഹനം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. വാഹനമോടിച്ചിരുന്ന വ്യക്തി ലഹരിക്ക് അടിമപ്പെട്ട അവസ്ഥയിലാണെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ വാഹനം തടയാൻ ശ്രമിച്ചു. എന്നാൽ ഈ സമയം പ്രതി പൊലീസിനോട് കടുത്ത രീതിയിൽ എതിർത്തുനിൽക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ കായികം അക്രമിച്ച ശേഷം വാഹനം അതിവേഗത്തിൽ ഓടിച്ചുപോവുകയുമായിരുന്നു.

ഇതേ തുടർന്ന് പൊലീസ് സംഘം പ്രതിയുടെ വാഹനത്തെ പിന്തുടരുകയും സാഹസികമായി ഇയാളെ കീഴ്പ്പെടുത്തുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും നിയമപാലകരിൽ നിന്ന് ഓടിപ്പോകാൻ ശ്രമിച്ചതിനും മയക്കുമരുന്ന് കൈവശം വെച്ചതിനും ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കൂടുതൽ അന്വേഷണങ്ങൾക്കും തുടർനടപടികൾക്കുമായി ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി.