കുവൈത്തിൽ അന്താരാഷ്ട്ര ബ്രാൻഡുകളുടെ 148 വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. രാജ്യാന്തര ബ്രാൻഡുകളുടെ മുദ്രയുള്ള 148 വ്യാജ ഉൽപ്പന്നങ്ങളാണ് അധികൃതർ പിടിച്ചെടുത്തത്. ഇതിൽ വാച്ചുകൾ, സ്ത്രീകളുടെ ഹാൻഡ്‌ബാഗുകൾ, മറ്റ് ആക്സസറികൾ എന്നിവ ഉൾപ്പെടുന്നു.
കുവൈത്ത് സിറ്റി: കുവൈത്തിലെ ക്യാപിറ്റൽ ഗവർണറേറ്റിൽ രാജ്യാന്തര ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങൾ വിറ്റ കട വാണിജ്യ-വ്യവസായ മന്ത്രാലയം അടപ്പിച്ചു. ഉപഭോക്തൃ സംരക്ഷണ നിയമങ്ങളുടെയും ബൗദ്ധിക സ്വത്തവകാശ നിയമങ്ങളുടെയും ലംഘനമാണ് ഈ സ്ഥാപനം നടത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിലെ കൊമേഴ്‌സ്യൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഫൈസൽ അൽ-അൻസാരിയാണ് നടപടിയെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചത്. നിയമലംഘനം കണ്ടെത്തിയ ഉടൻ തന്നെ കട അടപ്പിക്കുകയും റിപ്പോർട്ട് തയ്യാറാക്കി കേസ് കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
രാജ്യാന്തര ബ്രാൻഡുകളുടെ മുദ്രയുള്ള 148 വ്യാജ ഉൽപ്പന്നങ്ങൾ അധികൃതർ പിടിച്ചെടുത്തു. ഇതിൽ വാച്ചുകൾ, സ്ത്രീകളുടെ ഹാൻഡ്‌ബാഗുകൾ, മറ്റ് ആക്സസറികൾ എന്നിവ ഉൾപ്പെടുന്നു. ആവശ്യമായ നിയമപരമായ ലൈസൻസുകൾ ഇല്ലാതെയാണ് ഇത്തരം ഉൽപ്പന്നങ്ങൾ വിറ്റതെന്ന് മന്ത്രാലയം കണ്ടെത്തി. കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും പരിശോധനകൾ ഊർജ്ജിതമാക്കിയിരിക്കുകയാണ്. വിപണിയിലെ ക്രമക്കേടുകൾ കണ്ടെത്താനും വ്യാജ ഉൽപ്പന്നങ്ങളുടെ വിതരണം തടയാനും പ്രത്യേക സംഘങ്ങൾ ദിവസേന നിരീക്ഷണം നടത്തുന്നുണ്ട്. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും ഒറിജിനൽ ബ്രാൻഡുകളുടെ ഉടമകളുടെ അവകാശം ഉറപ്പാക്കുന്നതിലും മന്ത്രാലയം യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് അൽ-അൻസാരി വ്യക്തമാക്കി


