ഭാര്യയെയും മക്കളെയും മർദ്ദിച്ച സ്വദേശിക്ക് 15,000 ദിനാർ പിഴ വിധിച്ച് കുവൈത്ത് കോടതി. ക്രൂരമായ മർദ്ദനത്തിന് ഇരയായ ഭാര്യയുടെയും മക്കളുടെയും മാനസികവും ശാരീരികവുമായ തകർച്ചയ്ക്ക് നഷ്ടപരിഹാരമായാണ് ഈ തുക നൽകേണ്ടത്.

കുവൈത്ത് സിറ്റി: ഭാര്യയെയും മക്കളെയും ശാരീരികമായി ഉപദ്രവിച്ച കുവൈത്തി പൗരന് 15,000 കുവൈത്തി ദിനാർ (ഏകദേശം 40 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പിഴ വിധിച്ച് സിവിൽ കോടതി. ക്രൂരമായ മർദ്ദനത്തിന് ഇരയായ ഭാര്യയുടെയും മക്കളുടെയും മാനസികവും ശാരീരികവുമായ തകർച്ചയ്ക്ക് നഷ്ടപരിഹാരമായാണ് ഈ തുക നൽകേണ്ടത്. കൂടാതെ, നേരത്തെ പബ്ലിക് പ്രോസിക്യൂഷൻ അവസാനിപ്പിച്ച ക്രിമിനൽ കേസ് പുനരന്വേഷിക്കാനും കോടതി ഉത്തരവിട്ടു.

ഭർത്താവിന്‍റെ മർദ്ദനത്തിനെതിരെ ഭാര്യ നേരത്തെ പബ്ലിക് പ്രോസിക്യൂഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ, ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന ഭർത്താവിന്റെ ഉറപ്പും മാപ്പപേക്ഷയും വിശ്വസിച്ച് അവർ പരാതി പിൻവലിച്ചു.പരാതി പിൻവലിച്ചതിന് പിന്നാലെ ഭർത്താവ് തന്റെ നിലപാട് മാറ്റി. നൽകിയ വാഗ്ദാനങ്ങളെല്ലാം ലംഘിച്ച അദ്ദേഹം ഭാര്യയെയും മക്കളെയും വീട്ടിൽ നിന്നും പുറത്താക്കി. വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ഭാര്യ പ്രമുഖ അഭിഭാഷകയായ ഹൗറ അൽ-ഹബീബ് മുഖേന വീണ്ടും കോടതിയെ സമീപിച്ചു. ശാരീരികമായ അക്രമം ഒരു മതവും അംഗീകരിക്കുന്നില്ലെന്നും അത് ശിക്ഷാർഹമായ കുറ്റമാണെന്നും അഭിഭാഷക കോടതിയിൽ വാദിച്ചു.

ഭർത്താവിന്‍റെ വാഗ്ദാനം വിശ്വസിച്ചാണ് ഭാര്യ പരാതി പിൻവലിച്ചതെന്നും എന്നാൽ അയാൾ ആ വിശ്വാസം വഞ്ചിച്ചതായും കോടതി കണ്ടെത്തി. കള്ളം പറയുന്ന ഒരാളെ വിശ്വസിക്കാൻ കഴിയില്ലെന്ന വാദം അംഗീകരിച്ച കോടതി, പിൻവലിച്ച കേസ് വീണ്ടും തുറക്കാൻ ഉത്തരവിടുകയായിരുന്നു.