സമുദ്ര അതിർത്തികളിൽ കർശനമായ സുരക്ഷാ നിരീക്ഷണത്തിന്‍റെ ഭാഗമായി, കോസ്റ്റ് ഗാർഡ് ഓപ്പറേഷൻസ് റൂം ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച് സംശയാസ്പദമായ ഒരു ബോട്ട് കണ്ടെത്തുകയായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വൻ മയക്കുമരുന്ന് വേട്ട. 1.3 മില്യൺ ദിനാര്‍ (37 കോടിയിലേറെ ഇന്ത്യൻ രൂപ) വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനും, കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷനിലെ ഒരു ജീവനക്കാരനും, ഒരു പലസ്തീൻ സ്വദേശിയും ഉൾപ്പെടെ മൂന്നു പേരെയാണ് അധികൃതര്‍ അറസ്റ്റ് ചെയ്തത്.

സമുദ്ര അതിർത്തികളിൽ കർശനമായ സുരക്ഷാ നിരീക്ഷണത്തിന്‍റെ ഭാഗമായി, കോസ്റ്റ് ഗാർഡ് ഓപ്പറേഷൻസ് റൂം ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച് സംശയാസ്പദമായ ഒരു ബോട്ട് കണ്ടെത്തുകയായിരുന്നു. കടൽത്തീരത്ത് നിന്ന് ബാഗുകൾ ഉയർത്തുന്ന ബോട്ടിനെ ഉടൻ തന്നെ പിന്തുടർന്ന്, നാവിക വിഭാഗവും സമുദ്രസുരക്ഷാ വിഭാഗവും ചേർന്ന പ്രത്യേക സേന തടഞ്ഞു. പരിശോധനയിൽ എട്ട് ബാഗുകളിൽ 319 പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന മയക്കുമരുന്നാണ് കണ്ടെത്തിയത്. 

വിപണിയിൽ ഇതിന്റെ മൂല്യം ഏകദേശം 1.3 മില്യൺ ദിനാർ ആയി കണക്കാക്കപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഉൾപ്പെട്ട ഉദ്യോഗസ്ഥരെയും വിദേശ നിവാസിയെയും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ആരും നിയമത്തിന് മുകളിൽ അല്ല എന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. പ്രാദേശിക ജലാശയങ്ങളിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്നും എല്ലാ വിധ കള്ളക്കടത്തുകളെയും മയക്കുമരുന്ന് വ്യാപനത്തെയും ചെറുക്കാൻ സാങ്കേതിക, ഫീൽഡ് യൂണിറ്റുകളുടെ സന്നദ്ധത വർദ്ധിപ്പിക്കുമെന്നും അധികൃതർ ഉറപ്പു നൽകി.