ഇലക്ട്രോണിക് ഉപകരണങ്ങള്‍, പെര്‍ഫ്യൂം ബോട്ടിലുകള്‍, ലൈറ്ററുകള്‍, ബാറ്ററികള്‍, പവര്‍ ബാങ്കുകള്‍ തുടങ്ങിയവ വാഹനങ്ങള്‍ക്കുള്ളില്‍ സൂക്ഷിക്കുന്നത് തീപിടുത്തത്തിന് വഴിവെച്ചേക്കാം. 

കുവൈത്ത് സിറ്റി: വേനല്‍ക്കാലത്ത് രാജ്യത്ത് തുടരുന്ന അതിതീവ്രമായ ചൂടിന്റെ പശ്ചാത്തലത്തില്‍ വാഹനങ്ങളില്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജനറല്‍ ഫയര്‍ ഫോഴ്‌സിന്‍റെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ ഗരീബ് ജനങ്ങളോട് അഭ്യര്‍ഥിച്ചു. കാറുകളിലോ മറ്റ് വാഹനങ്ങളിലോ വസ്തുക്കള്‍ അനധികൃതമായി ഉപേക്ഷിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങള്‍, പെര്‍ഫ്യൂം ബോട്ടിലുകള്‍, ലൈറ്ററുകള്‍, ബാറ്ററികള്‍, പവര്‍ ബാങ്കുകള്‍ തുടങ്ങിയവ വാഹനങ്ങള്‍ക്കുള്ളില്‍ സൂക്ഷിക്കുന്നത് തീപിടുത്തത്തിന് വഴിവെക്കാം എന്നും സ്ഫോടന അപകടങ്ങള്‍ക്ക് സാധ്യത സൃഷ്ടിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ജീവനും സ്വത്തിനും ഭീഷണിയായ ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഒഴിവാക്കാന്‍ ഈ കാലയളവില്‍ ഇതര മുകളിൽ പറഞ്ഞ വസ്തുക്കള്‍ കാറുകളില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കേണ്ടതാണെന്ന് അല്‍ ഗരീബ് ഓര്‍മ്മിപ്പിച്ചു. വാഹന യാത്രക്കാര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും അത്യാവശ്യ കരുതലുകള്‍ സ്വീകരിക്കുകയും വേണമെന്ന് ഫയർഫോഴ്‌സ് വീണ്ടും ആഹ്വാനം ചെയ്തു.