കുവൈത്ത് ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഈ ക്രിമിനൽ നടപടി രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും മേലുള്ള ലംഘനമാണെന്നും ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം ടെഹ്‌റാനായിരിക്കുമെന്നും കുവൈത്ത് വ്യക്തമാക്കി.

കുവൈത്ത് സിറ്റി: കുവൈത്ത് ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ അതിശക്തമായ ഭാഷയിൽ അപലപിച്ച് വിദേശകാര്യ മന്ത്രാലയം. ഇറാന്‍റെ ഭാഗത്ത് നിന്നുണ്ടായ ഈ ക്രിമിനൽ നടപടി രാജ്യത്തിന്‍റെ പരമാധികാരത്തിനും സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും മേലുള്ള നഗ്നമായ ലംഘനവും അപകടകരമായ പ്രകോപനവുമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ജനവാസ മേഖലകൾക്കും രാജ്യത്തെ പ്രധാനപ്പെട്ട തന്ത്രപ്രധാന സൗകര്യങ്ങൾക്കും നേരെ നേരിട്ടുള്ള ഭീഷണിയാണ് ഈ ആക്രമണം ഉയർത്തിയത്. കുവൈത്തിന് നേരെ നടന്നിട്ടുള്ള ഈ കടന്നുകയറ്റം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത അധിനിവേശമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി ഒട്ടേറെ സൗഹൃദ രാജ്യങ്ങൾ നയതന്ത്രതലത്തിൽ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഭാഗത്തുനിന്ന് ഈ ആക്രമണമുണ്ടായിരിക്കുന്നത്. ഇത്തരം നടപടികൾ മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ നയതന്ത്ര നീക്കങ്ങളെയും തകർക്കുന്നതാണെന്ന് കുവൈത്ത് മുന്നറിയിപ്പ് നൽകി. ഇത്തരം ആക്രമണങ്ങൾ ഉടനടിയും നിബന്ധനകളില്ലാതെയും അവസാനിപ്പിക്കാൻ ഇറാൻ തയ്യാറാകണമെന്നും ഇതിന്‍റെ അനന്തരഫലങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം ടെഹ്‌റാനായിരിക്കുമെന്നും കുവൈത്ത് വ്യക്തമാക്കി.

ഈ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്‍റെയും 2026-ലെ സെക്യൂരിറ്റി കൗൺസിൽ പ്രമേയം 2817ന്‍റെയും ഗുരുതരമായ ലംഘനമാണ്. ഏതൊരു അധിനിവേശത്തിൽ നിന്നും ഭീഷണിയിൽ നിന്നും രാജ്യത്തിന്‍റെ സുരക്ഷയും ഭൂപ്രദേശവും തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പൂർണ്ണമായ അവകാശം കുവൈത്തിൽ നിക്ഷിപ്തമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.