നിലവിൽ ഈ കെട്ടിടത്തിൽ നിയമലംഘനങ്ങളൊന്നും ഇല്ലെന്നാണ് കണ്ടെത്തൽ. 

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള 50 പേരുടെ മരണത്തിനിടയാക്കിയ മംഗഫ് തീപിടിത്ത സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകളുടെ വിവരങ്ങൾ വെളിപ്പെടുത്തി. എൻജിനീയറിങ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ കുവൈത്ത് മുനിസിപ്പാലിറ്റിയാണ് ഫീൽഡ് പരിശോധന നടത്തിയത്. 2024 ലെ മന്ത്രിതല പ്രമേയം നമ്പർ 329 പ്രകാരം രൂപീകരിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തലുകളും ശുപാർശകളും സംബന്ധിച്ച് മുനിസിപ്പൽ കൗൺസിൽ അംഗം ഖാലിദ് അൽ ദാഗറിന്‍റെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കെട്ടിടത്തിൽ നിലവിൽ നിയമലംഘനങ്ങളൊന്നും ഇല്ലെന്നാണ് കണ്ടെത്തൽ.

ഒരു താഴത്തെ നില, ഒരു മെസാനൈൻ, തുടർന്നുള്ള ആറ് നിലകൾ, ഒരു മേൽക്കൂര എന്നിവ അടങ്ങുന്ന വാടക റെസിഡൻഷ്യൽ കെട്ടിടമാണ് പ്രസ്തുത സ്ഥലം എന്ന് പരിശോധനയിൽ കണ്ടെത്തി. കെട്ടിടത്തിലെ നിയമലംഘനങ്ങൾ ഉടമ നേരത്തെ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഈ പ്രോപ്പർട്ടി ഇപ്പോൾ ലൈസൻസിന് പൂർണമായും അനുസൃതമാണെന്നും കൂടുതൽ ലംഘനങ്ങൾ നിലവിലില്ലെന്നും മുനിസിപ്പാലിറ്റി സ്ഥിരീകരിച്ചു. കൂടാതെ, നിയമവകുപ്പ് വിഷയത്തിൽ ഒരു അന്വേഷണവും ആരംഭിച്ചിട്ടില്ല. 2024 ജൂൺ 12നാണ് കുവൈത്തിലെ മംഗഫിലെ ആറ് നിലകളുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടുത്തമുണ്ടായത്. മലയാളി പ്രവാസികൾ ഉൾപ്പെടെ 50 പേരാണ് ദുരന്തത്തിൽ മരിച്ചത്.

Read Also -  വിസ നിയമലംഘകർക്ക് ആശ്വാസം, ഗ്രേസ് പിരീഡ് പ്രഖ്യാപിച്ച് ഖത്തർ; മൂന്ന് മാസം നീണ്ടുനിൽക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം