ദേശീയ സുരക്ഷ ശക്തിപ്പെടുത്താൻ കുവൈത്ത്-യുഎഇ സഹകരണം. ഇരുരാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രാലയങ്ങൾ തമ്മിലുള്ള സംയുക്ത കണക്റ്റിവിറ്റി പ്രോജക്റ്റുകളുടെ തുടർ നടപടികൾ ലക്ഷ്യമിട്ടുള്ള എട്ടാം ഏകോപന യോഗത്തിൽ കുവൈത്ത് പങ്കെടുത്തു.
കുവൈത്ത് സിറ്റി: ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സാങ്കേതിക സജ്ജീകരണങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിരവധി സുപ്രധാന സംയുക്ത സുരക്ഷാ-സാങ്കേതിക പദ്ധതികൾ പൂർത്തിയാക്കി. യുഎഇ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് വയർലെസ് കമ്മ്യൂണിക്കേഷൻസ് പ്രോജക്റ്റ് ആരംഭിച്ചത്, നാടുകടത്തപ്പെട്ടവരുടെ വിരലടയാളങ്ങൾ കൈമാറ്റം ചെയ്യാനുള്ള ഇലക്ട്രോണിക് സംവിധാനം നടപ്പിലാക്കിയത്, അധിക ട്രാഫിക് സംബന്ധമായ സേവനങ്ങൾ അവതരിപ്പിച്ചത് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇരുരാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രാലയങ്ങൾ തമ്മിലുള്ള സംയുക്ത കണക്റ്റിവിറ്റി പ്രോജക്റ്റുകളുടെ തുടർ നടപടികൾ ലക്ഷ്യമിട്ടുള്ള എട്ടാം ഏകോപന യോഗത്തിൽ കുവൈത്ത് പങ്കെടുത്തു. എമിറാത്തി സാങ്കേതിക ടീമുകളുമായി ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്സ് സെക്ടർ മേധാവി ബ്രിഗേഡിയർ അബ്ദുള്ള അൽ-അതീഖി കൂടിക്കാഴ്ച നടത്തിയതായി മന്ത്രാലയം അറിയിച്ചു. സന്ദർശനത്തിന്‍റെ ഭാഗമായി സംയുക്ത പ്രതിനിധി സംഘം സുബാൻ ഏരിയയിലെ ആഭ്യന്തര മന്ത്രാലയം ആസ്ഥാനത്തുള്ള ഓപ്പറേഷൻസ് റൂം സന്ദർശിച്ചു. സുരക്ഷാ പ്രവർത്തനങ്ങളെയും ട്രാഫിക് മാനേജ്‌മെന്റിനെയും പിന്തുണയ്ക്കാൻ ഉപയോഗിക്കുന്ന ഏറ്റവും പുതിയ ഓപ്പറേഷണൽ സംവിധാനങ്ങളെക്കുറിച്ചും നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചും അവർക്ക് വിശദീകരണം നൽകി. സാങ്കേതിക ടീമുകളുടെ എട്ടാം യോഗം രണ്ട് ദിവസങ്ങളിലായി നടന്നു.


