ചിത്രങ്ങളോ ചിഹ്നങ്ങളോ ഉള്ള വസ്തുക്കൾ ഉപയോഗിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് 500 ദിനാർ വരെ പിഴ ചുമത്തുമെന്നും, ലഹരി ഉപയോഗിക്കുന്നവരുടെ കൂടെ കാണപ്പെട്ടാൽ 3 വർഷം വരെ തടവ് ലഭിക്കാമെന്നും അധികൃതർ അറിയിച്ചു. 

കുവൈത്ത് സിറ്റി: മയക്കുമരുന്ന് ഉപയോഗമടക്കമുള്ളവ പ്രോത്സാഹിപ്പിക്കുകയോ മഹത്വവത്കരിക്കുകയോ ചെയ്യുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം.ചിത്രങ്ങൾ, ചിഹ്നങ്ങൾ, എഴുത്തുകൾ അല്ലെങ്കിൽ ലോഗോകൾ എന്നിവയുള്ള വസ്തുക്കൾ ധരിക്കുകയോ ഉപയോഗിക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. 'മാതൃരാജ്യം സംരക്ഷിക്കുക' എന്ന കാമ്പയിൻ്റെ ഭാഗമായി പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് പ്രകാരം, നിയമം ലംഘിക്കുന്നവരിൽ നിന്ന് 500 കുവൈത്തി ദിനാർ വരെ പിഴ ഈടാക്കിയേക്കാം.

മയക്കുമരുന്ന് ഉപയോഗത്തെയോ ലഹരി കുറ്റകൃത്യങ്ങളെയോ പ്രേരിപ്പിക്കുന്നതോ മഹത്വവത്കരിക്കുന്നതോ ആയ ഉള്ളടക്കമുള്ള സാധനങ്ങൾ, അച്ചടിച്ച വസ്തുക്കൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ എല്ലാ വസ്തുക്കൾക്കും ഈ മുന്നറിയിപ്പ് ബാധകമാണ്. കൂടാതെ, നിയമപ്രകാരം, മയക്കുമരുന്നോ സൈക്കോട്രോപിക് ലഹരിവസ്തുക്കളോ ഉപയോഗിക്കുന്നവരുടെ കൂടെ കണ്ടെത്തുന്നവർക്ക്, അവർ വ്യക്തിപരമായി ഉപയോഗിക്കുന്നില്ലെങ്കിൽ പോലും, മൂന്ന് വർഷം വരെ തടവോ 5,000 ദിനാർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. മയക്കുമരുന്ന് വിരുദ്ധ പോരാട്ടങ്ങൾ, പൊതു ധാർമ്മികത സംരക്ഷിക്കൽ, ദേശീയ സുരക്ഷ ശക്തിപ്പെടുത്തൽ എന്നിവയുടെ ഭാഗമായാണ് ഈ നടപടികളെന്ന് അധികൃതർ വ്യക്തമാക്കി.