കുവൈത്തിലെ സുബിയ മേഖലയിൽ 7,700 വർഷം പഴക്കമുണ്ടെന്ന് കണക്കാക്കുന്ന 20-ൽ അധികം പുരാതന ചൂളകൾ കണ്ടെത്തി. നിർണ്ണായകമായ പുതിയ കണ്ടെത്തലുകൾ നടത്തിയതായി ദേശീയ സാംസ്കാരിക, കലാ, സാഹിത്യ കൗൺസിൽ പ്രഖ്യാപിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തിലെ വടക്കൻ സുബിയ മേഖലയിലെ ബാഹ്‌റ 1 പുരാവസ്തു കേന്ദ്രത്തിൽ നിർണ്ണായകമായ പുതിയ കണ്ടെത്തലുകൾ നടത്തിയതായി ദേശീയ സാംസ്കാരിക, കലാ, സാഹിത്യ കൗൺസിൽ (എൻസിസിഎഎൽ) പ്രഖ്യാപിച്ചു. കണ്ടെത്തലുകളിൽ 7,700 വർഷം പഴക്കമുണ്ടെന്ന് കണക്കാക്കുന്ന 20-ൽ അധികം പുരാതന ചൂളകൾ ഉൾപ്പെടുന്നു.
ഇതിനു പുറമെ ചിറകുകളുള്ള ഒരു മൂങ്ങയുടെ കൊത്തിയെടുത്ത ശിൽപ്പത്തിന്‍റെ പകുതി ഭാഗം 7,500 വർഷം പഴക്കമുള്ള പ്രാദേശികമായി കൃഷി ചെയ്ത ബാർലിയുടെ അവശിഷ്ടങ്ങൾ, ചുട്ടെടുക്കുന്നതിനിടെ പൊട്ടിപ്പോയ കളിമൺ പാത്രങ്ങൾ, ഒരു ചെറിയ കളിമൺ മനുഷ്യന്‍റെ തലയുടെ രൂപം, മിനിയേച്ചർ പ്രതിമകൾ, ഒരു ബോട്ടിന്‍റെ മാതൃക, ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിച്ചിരുന്ന മൺപാത്രങ്ങൾ എന്നിവയും കണ്ടെത്തി. പുതുതായി കണ്ടെത്തിയ പുരാവസ്തുക്കൾ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് താമസിച്ചിരുന്ന പ്രാചീന സമൂഹത്തിന്‍റെ ദൈനംദിന ജീവിതത്തെക്കുറിച്ച് വ്യക്തമായ ചിത്രം നൽകുന്നുണ്ടെന്ന് വിദഗ്ധർ കൂട്ടിച്ചേർത്തു.


