അന്താരാഷ്ട്ര ഓൺലൈൻ ചൂതാട്ട ശൃംഖലയെ പിടികൂടി കുവൈത്ത് അധികൃതര്‍. പൊതു വ്യാപാര സ്ഥാപനങ്ങൾ, ഡെലിവറി കമ്പനികൾ, ഹെൽത്ത് സലൂണുകൾ വസ്ത്ര പെർഫ്യൂം ഷോപ്പുകൾ എന്നിവയുൾപ്പെടെ നിരവധി വാണിജ്യ മേഖലകളെ നെറ്റ്‌വർക്ക് ചൂഷണം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.
കുവൈത്ത് സിറ്റി: കുവൈത്തിൽ ഓൺലൈൻ ചൂതാട്ട പ്രവർത്തനങ്ങൾ നടത്തുകയും അതിൽ നിന്ന് കിട്ടിയ പണം നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുകയും ചെയ്യുന്ന അന്താരാഷ്ട്ര ശൃംഖലയെ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസും ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റും ചേർന്ന് പിടികൂടി. സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ വഴി നെറ്റ്‍വര്‍ക്കിന്‍റെ പ്രവർത്തനത്തെക്കുറിച്ച് സുരക്ഷാ സംഘങ്ങൾക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് കേസ് ആരംഭിച്ചത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതുമായി നേരിട്ട് ബന്ധമുള്ള ആറ് ഈജിപ്തുകാരെയും ഒരു സിറിയക്കാരനെയും അറസ്റ്റ് ചെയ്തു.
പൊതു വ്യാപാര സ്ഥാപനങ്ങൾ, ഡെലിവറി കമ്പനികൾ, ഹെൽത്ത് സലൂണുകൾ വസ്ത്ര പെർഫ്യൂം ഷോപ്പുകൾ എന്നിവയുൾപ്പെടെ നിരവധി വാണിജ്യ മേഖലകളെ നെറ്റ്‌വർക്ക് ചൂഷണം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. തുർക്കിയിൽ താമസിക്കുന്ന ഒരു ഇടനിലക്കാരൻ വഴി വിദേശത്ത് നിന്ന് ഫണ്ട് വഴി പണം വെളുപ്പിക്കൽ പ്രവർത്തനങ്ങൾ നടത്തിയിരുന്നതായും. ഓരോ തവണയും 25000 ദിനാർ വരെ കൈമാറ്റം ചെയ്തതായും കണ്ടെത്തി. പിന്നീട് ഫണ്ടുകൾ അനൗദ്യോഗിക മാർഗങ്ങളിലൂടെ രാജ്യത്തേക്ക് തിരികെ കൊണ്ടുവന്ന് പങ്കാളികൾക്കിടയിൽ പണമായി വിതരണം ചെയ്തു. 1,53,837 (നാല് കോടിയിലേറെ ഇന്ത്യൻ രൂപ) കുവൈത്ത് ദിനാർ ഈ ഇടപാടുകളിൽ പിടികൂടി. ഫിനാൻഷ്യൽ പ്രോസിക്യൂഷൻ ഓഫീസുമായുള്ള ഏകോപനത്തിന്റെ ഫലമായി എല്ലാ പ്രതികളെയും പിടിച്ചെടുത്ത ഫണ്ടുകളും ബന്ധപ്പെട്ട കമ്പനികളെയും നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്തു.


