'വാര്‍ ഓണ്‍ ഡ്രഗ്സ്'; 22000 കിലോ ഹാഷിഷും 174 കിലോ കൊക്കെയ്നും ലഹരി ഗുളികകളും, സൗദിയിൽ വന്‍ ലഹരിമരുന്ന് വേട്ട
1500 കിലോ മെത്താംഫെറ്റാമൈന്‍, 7.6 കോടി ആംഫെറ്റാമൈന്‍ ഗുളികകള്‍, 22000 കിലോ ഹാഷിഷ്, 174 കിലോ കൊക്കെയ്ന്‍, 900,000 കിലോ ഖാട്ട്, 1.2 കോടി നിരോധിത ഗുളികകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.
റിയാദ്: സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടി. വാര്‍ ഓണ്‍ ഡ്രഗ്സ് ക്യാമ്പയിനിന്‍റെ ഭാഗമായാണ് ഇത്രയധികം ലഹരിമരുന്ന് പിടിച്ചെടുത്തത്. സൗദി പൊതുസുരക്ഷാ ഡയറക്ടര്‍ ലെഫ്. ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
1500 കിലോ മെത്താംഫെറ്റാമൈന്‍, 7.6 കോടി ആംഫെറ്റാമൈന്‍ ഗുളികകള്‍, 22000 കിലോ ഹാഷിഷ്, 174 കിലോ കൊക്കെയ്ന്‍, 900,000 കിലോ ഖാട്ട്, 1.2 കോടി നിരോധിത ഗുളികകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ലഹരിമരുന്ന് കേസുകളില്‍ പിടിയിലാകുന്ന 75 ശതമാനത്തിലേറെ പേരും 20നും 40നും ഇടയില്‍ പ്രായമുള്ളവരാണ്. ലഹരിമരുന്ന് ഉപയോഗിക്കുന്നവരില്‍ എട്ടു ശതമാനം 20 വയസ്സിന് താഴെയുള്ളവരാണെന്നും പിടിച്ചെടുത്ത ആകെ കേസുകളില്‍ ഒരു ശതമാനം സ്ത്രീകളാണെന്നും നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ജനറല്‍ മുഹമ്മദ് അല്‍ ഖാര്‍നി പറഞ്ഞു.
Read Also - വാട്സാപ്പ് വഴി മെസേജ്, പണം നല്‍കിയാൽ ജിപിഎസ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യും; വമ്പൻ ലഹരിമരുന്ന് റാക്കറ്റ് പിടിയിൽ
അതേസമയം വന്‍തോതില്‍ ലഹരിമരുന്ന് കടത്ത് തടഞ്ഞ് റാസല്‍ഖൈമ കസ്റ്റംസ് വിഭാഗം. ഏകദേശം 11 കിലോഗ്രാം ലഹരിമരുന്നാണ് പിടിച്ചെടുത്തത്. റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കാരുടെ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയില്‍ ലഹരിമരുന്ന് കണ്ടെത്തിയത്.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ സംശയമാണ് പരിശോധനയിലേക്ക് നയിച്ചത്. അതിവിദഗ്ധമായാണ് ലഹരിമരുന്ന് ഇവര്‍ ബാഗുകളില്‍ ഒളിപ്പിച്ചത്. പിടിച്ചെടുത്ത ലഹരിമരുന്നും പ്രതികളെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
കഴിഞ്ഞ ദിവസം ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് ശേഖരം പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ അറസ്റ്റിലായി. 900 പാക്കറ്റ് ഖാട്ട് ആണ് പിടിച്ചെടുത്തത്. ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസിന്‍റെ നേതൃത്വത്തില്‍ കോസ്റ്റ് ഗാര്‍ഡ് പൊലീസാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...