കുവൈത്തിൽ 13 വ്യത്യസ്ത കേസുകളിലായി 22 പേരെ ലഹരിമരുന്ന് ഉപയോഗത്തിനും വിൽപ്പനയ്ക്കുമായി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് ക്രിസ്റ്റൽ മെത്ത്, ഹെറോയിൻ, കഞ്ചാവ് എന്നിവയുൾപ്പെടെയുള്ള വിവിധതരം മയക്കുമരുന്നുകൾ പിടിച്ചെടുത്തു. രാജ്യത്ത് മയക്കുമരുന്ന് വ്യാപനം തടയുന്നതിനുള്ള സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ അറസ്റ്റ്.

കുവൈത്ത് സിറ്റി: കുവൈത്തിൽ 13 വ്യത്യസ്ത കേസുകളിലായി 22 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ നിരീക്ഷണങ്ങൾക്കും അന്വേഷണങ്ങൾക്കും ഒടുവിൽ ആഭ്യന്തര മന്ത്രാലയമാണ് വൻ ലഹരിവേട്ടയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത്. വ്യക്തിഗത ഉപയോഗത്തിനും വിൽപ്പനയ്ക്കുമായി സൂക്ഷിച്ചിരുന്ന വിവിധതരം മയക്കുമരുന്നുകളും ലഹരി ഗുളികകളും പ്രതികളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

പ്രതികളിൽ നിന്ന് 466 ഗ്രാം ക്രിസ്റ്റൽ മെത്ത്, 350 ഗ്രാം ഹെറോയിൻ, സിന്തറ്റിക് ലഹരി വസ്തുക്കൾ കലർത്തിയ 148 എ ഫോർ പേപ്പറുകൾ, 115 ലഹരി ഗുളികകൾ, 70 ഗ്രാം കഞ്ചാവ്, 30 കഞ്ചാവ് വിത്തുകൾ, 20 ഗ്രാം ഹാഷിഷ് എന്നിവ പൊലീസ് കണ്ടെടുത്തു. കൂടാതെ ലഹരിമരുന്ന് അളക്കുന്നതിനായി ഉപയോഗിച്ചിരുന്ന 11 ത്രാസുകളും മറ്റ് ലഹരി ഉപകരണങ്ങളും സഹിതമാണ് സംഘം പിടിയിലായത്. രാജ്യത്ത് മയക്കുമരുന്ന് വ്യാപനവും മാഫിയകളുടെ പ്രവർത്തനങ്ങളും തടയുന്നതിനായി സുരക്ഷാസേന നടത്തുന്ന ശക്തമായ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ അറസ്റ്റുകൾ. പിടിച്ചെടുത്ത തൊണ്ടിമുതലുകളും പ്രതികളെയും ആവശ്യമായ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട ഔദ്യോഗിക വകുപ്പുകൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.