ജുബൈലിലെ മലയാളി ബിസിനസുകാരനായ ശ്രീകുമാർ നായർ (40) നാട്ടിൽ വെച്ച് മരിച്ചു. കൃത്യം ഒരു വർഷം മുമ്പ് ഇതേ കാലയളവിലായിരുന്നു ശ്രീകുമാറിന്റെ ഭാര്യയും മരിച്ചത്. 

റിയാദ്: പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി ജുബൈലിലെ മലയാളി ബിസിനസുകാരൻ ശ്രീകുമാർ നായർ (40) മരിച്ചു. അവധിക്ക് നാട്ടിലെത്തി ദിവസങ്ങൾക്കകം സംഭവിച്ച ഈ വിയോഗം ഒരു വലിയ നൊമ്പരമായി മാറുകയാണ്. കൃത്യം ഒരു വർഷം മുൻപ് ഇതേ കാലയളവിലായിരുന്നു ശ്രീകുമാറിന്റെ ഭാര്യ ശ്രീലക്ഷ്മി ജുബൈലിൽ വെച്ച് മരിച്ചത്. ഭാര്യയുടെ മരണത്തിെന്റെ ഒന്നാം വാർഷിക ദിനത്തിൽ തന്നെ ശ്രീകുമാറിനെയും മരണം തട്ടിയെടുത്തു എന്നത് വേദനാകരമായ യാദൃശ്ചികതയായി.

Add Asianetnews as a Preferred SourcegooglePreferred

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് തനൂറയിൽ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശിയായ ശ്രീകുമാർ. ജുബൈലിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹം നവോദയ കുടുംബവേദി ജുബൈൽ ടൗൺ ഏരിയ കമ്മിറ്റി അംഗമായിരുന്നു. കഴിഞ്ഞ ദിവസമാണ് മകൾ ദേവികയ്ക്കൊപ്പം അദ്ദേഹം നാട്ടിലെത്തിയത്.

ഒരു വർഷം മുമ്പ് ജുബൈൽ അൽ മന ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യവേയാണ് ഭാര്യ ശ്രീലക്ഷ്മി ഹൃദയാഘാതം മൂലം മരിച്ചത്. ശ്രീലക്ഷ്മിയുടെ ഒന്നാം ചരമവാർഷിക ചടങ്ങുകൾക്കായി ബന്ധുക്കളും സുഹൃത്തുക്കളും തയ്യാറെടുക്കവെയാണ് കുടുംബത്തെ തളർത്തിക്കൊണ്ട് ശ്രീകുമാറിെന്റെ വിയോഗ വാർത്തയും എത്തുന്നത്.

മാതാപിതാക്കൾ: രാജൻ നായർ, ശാന്ത. മകൾ: ദേവിക (ജുബൈൽ ഇൻറർനാഷണൽ ഇന്ത്യൻ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി). ശ്രീകുമാറിെന്റെ ആകസ്മിക വിയോഗത്തിൽ ജുബൈലിലെ പ്രവാസി സംഘടനകളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി.